കൊച്ചി: അമ്പലപ്പുഴ നിയോജക മണ്ഡലത്തിൽ കേന്ദ്രസേനയുടെ സംരക്ഷണം ആവശ്യപ്പെട്ട് മുൻ മന്ത്രിയും യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയുമായ ജി. സുധാകരൻ ഹൈക്കോടതിയെ സമീപിച്ചു. മണ്ഡലത്തിലെ 195 ബൂത്തുകളിലും വോട്ടർമാർക്കും തനിക്കും സുരക്ഷ ഉറപ്പാക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. ഏപ്രിൽ9 ന് നടക്കുന്ന വോട്ടെടുപ്പിൽ തനിക്ക് വോട്ട് ചെയ്യുന്നത് തടയുമെന്ന് ചിലർ ഭീഷണി പ്പെടുത്തിയതായി സുധാകരൻ ഹർജിയിൽ ആരോപിക്കുന്നു. തനിക്കും തന്റെ ഡ്രൈവർക്കും നേരെ വധഭീഷണിയുണ്ടെന്നും ഇതിനകം നിരവധി പരാതികൾ പൊലീസിന് നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സി.പി.എം ഏരിയാ കമ്മിറ്റിയംഗം പ്രശാന്ത് എസ്. കുട്ടി, ലോക്കൽ കമ്മിറ്റിയംഗം അരുൺ ലാൽ, എസ്.ഡി.പി.ഐ ജില്ലാ സെക്രട്ടറി റിയാസ് കെ. പൊന്നാടത്ത് എന്നിവരെ എതിർകക്ഷികളാക്കിയാണ് ഹർജി നൽകി യിരിക്കുന്നത്. ഇവർ പ്രചാരണം തടസ്സപ്പെടുത്തുന്നുവെന്നും ജീവന് ഭീഷണി യാണെന്നും സുധാകരൻ ആരോപിച്ചു. 20 വർഷം എം.എൽ.എയും 10 വർഷം മന്ത്രിയുമായിരുന്നിട്ടും തനിക്ക് നീതി ലഭിക്കുന്നില്ലെന്നും, പൊലീസിനെയും ഉദ്യോഗസ്ഥരെയും ഒരു രാഷ്ട്രീയ പാർട്ടി പൂർണ്ണമായും നിയന്ത്രിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തിരഞ്ഞെടുപ്പ് ദിവസം ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കാനും വോട്ടർമാരെ തടയാനും ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. അതിനാൽ, എല്ലാ വോട്ടർമാർക്കും നിർഭയമായി വോട്ട് ചെയ്യാനുള്ള സാഹചര്യം ഒരുക്കുന്നതിനായി അമ്പലപ്പുഴയിലെ എല്ലാ ബൂത്തുകളിലും കേന്ദ്രസേനയുടെ കാവൽ ഏർപ്പെടുത്ത ണമെ ന്നാണ് ഹൈക്കോടതിക്ക് നൽകിയ ഹർജിയിലെ ആവശ്യം. സി.പി.എം വിട്ട് യു.ഡി.എഫ് സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചതോടെയാണ് തനിക്കെതിരെ വലിയ തോതിലുള്ള അക്രമങ്ങളും ഭീഷണികളും ഉയരുന്നതെന്ന് സുധാകരൻ ഹർജിയിൽ ചൂണ്ടിക്കാട്ടി.
