Thursday, April 9, 2026

വനിതാ സംവരണ ബില്‍: ഭേദഗതി വരുത്താന്‍ കേന്ദ്രമന്ത്രിസഭ അംഗീകാരം

ന്യൂഡല്‍ഹി: വനിതാ സംവരണ ബില്ലില്‍ നിര്‍ണായക ഭേദഗതി വരുത്താന്‍ കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. പുതിയ ഭേദഗതി പ്രകാരം ലോക്‌സഭയിലെയും സംസ്ഥാന നിയമസഭകളിലെയും സീറ്റുകളുടെ എണ്ണം 50 ശതമാനമായി വര്‍ദ്ധിപ്പിക്കും. 2029-ലെ പൊതുതെരഞ്ഞെടുപ്പ് മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിനായുള്ള കരട് ഭേദഗതി ബില്ലിനാണ് മന്ത്രിസഭ ഇപ്പോള്‍ പച്ചക്കൊടി കാട്ടിയിരിക്കുന്നത്.

വനിതാ സംവരണത്തോടൊപ്പം തന്നെ മണ്ഡല പുനര്‍നിര്‍ണയത്തിനുള്ള (ഡീലിമിറ്റേഷന്‍) ബില്ലിനും മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്. 2011-ലെ സെന്‍സസ് കണക്കുകള്‍ അടിസ്ഥാനമാക്കിയായിരിക്കും ഈ പുനര്‍നിര്‍ണയ നടപടികള്‍ പൂര്‍ത്തിയാക്കുക. ഡീലിമിറ്റേഷന്‍ നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ ലോക്‌സഭയിലെ അംഗങ്ങളുടെ എണ്ണം നിലവിലുള്ളതില്‍ നിന്ന് 50 ശതമാനം ഉയരും. ഏപ്രില്‍ 16-ന് ചേരുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ ഈ രണ്ട് ബില്ലുകളും ഔദ്യോഗികമായി അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

2023-ല്‍ ‘നാരി ശക്തി വന്ദന്‍’ ബില്‍ പാര്‍ലമെന്റ് പാസാക്കിയിരുന്നെങ്കിലും, ജനസംഖ്യാ കണക്കെടുപ്പും മണ്ഡല പുനര്‍നിര്‍ണയവും പൂര്‍ത്തിയാകാത്തതിനാല്‍ ഇത് നടപ്പിലാക്കുന്നത് അനിശ്ചിതത്വത്തിലായിരുന്നു. അന്ന് ലോക്സഭയില്‍ നടന്ന വോട്ടെടുപ്പില്‍ 454 എംപിമാര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ രണ്ട് പേര്‍ മാത്രമാണ് എതിര്‍ത്തത്. പുതിയ ഭേദഗതികള്‍ കൂടി നടപ്പിലാക്കുന്നതോടെ, 15 വര്‍ഷത്തേക്കായിരിക്കും പ്രാഥമികമായി ഈ സംവരണം ഉറപ്പാക്കുക. ഇത് ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മാറ്റങ്ങളിലൊന്നായി മാറുമെന്ന് കരുതപ്പെടുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!