Friday, April 10, 2026

പിയേഴ്സൺ വിമാനത്താവളത്തിൽ നിന്ന് 180 കോടിയു‌ടെ സ്വർണ്ണക്കവർച്ച; പ്രതി അർസലാൻ ചൗധരിക്ക് നാല് വർഷം തടവ് ശിക്ഷ

ടൊറന്റോ: 2023-ൽ ടൊറന്റോയിലെ പിയേഴ്സൺ വിമാനത്താവളത്തിൽ നിന്ന് ഏകദേശം 180 കോടിയിലധികം മൂല്യമുള്ള സ്വർണ്ണവും വിദേശ കറൻസിയും കവർന്ന കേസിൽ പ്രതിയായ അർസലാൻ ചൗധരിയെ (43) നാല് വർഷം തടവിന് ശിക്ഷിച്ചു. ബ്രാംപ്‌‌ടൺ കോടതിയാണ് ബുധനാഴ്ച ശിക്ഷാവിധി പുറപ്പെടുവിച്ചത്. ജഡ്ജി ഷാനൻ മക്‌ഫെർസൺ നാല് വർഷത്തെ തടവ് ശിക്ഷയാണ് വിധിച്ചത്. ഇതിൽ വിചാരണയ്ക്ക് മുമ്പായി തടവിൽ കഴിഞ്ഞ 174 ദിവസങ്ങൾ കുറവുചെയ്ത് ബാക്കി കാലയളവ് അനുഭവിച്ചാൽ മതിയാകും. തുക തിരികെ നൽകാനായി 40 വർഷത്തെ റസ്റ്റിറ്റ്യൂഷൻ ഓർഡറും കോടതി പുറപ്പെടുവിച്ചു. ദുബായിൽ നിന്ന് ടൊറന്റോയിലേക്ക് എത്തിയ ചൗധരിയെ ജനുവരിയിലാണ് പീൽ റീജിയണൽ പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസിന് മുൻപിൽ കീഴടങ്ങാനായി അഭിഭാഷകർ മുഖേന ഇയാൾ നേരത്തെ ധാരണയിലെത്തിയിരുന്നു. 2023 ഏപ്രിൽ 17-ന് സ്വിറ്റ്‌സർലൻഡിലെ സൂറിച്ചിൽ നിന്ന് എയർ കാനഡ വിമാനത്തിൽ എത്തിയ 400 കിലോഗ്രാം സ്വർണ്ണവും 2.5 മില്യൺ ഡോളറിന്റെ വിദേശ കറൻസിയുമാണ് വിമാനത്താവളത്തിലെ കാർഗോ വിഭാഗത്തിൽ നിന്ന് മോഷണം പോയത്. കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വർണ്ണക്കവർച്ചയായിട്ടാണ് ഇത് അറിയപ്പെടുന്നത്.

പൊലീസിന്റെയും പ്രോസിക്യൂഷന്റെയും കണ്ടെത്തൽ പ്രകാരം കവർച്ചയുടെ ആസൂത്രണത്തിൽ പ്രധാന പങ്ക് വഹിച്ചത് ചൗധരിയാണ്.മോഷ്ടിച്ച സ്വർണ്ണം കാനഡയ്ക്ക് പുറത്തേക്ക് കടത്തുന്നതിനും വിൽക്കുന്നതിനും ഇയാൾ നേതൃത്വം നൽകിയതായി പോലീസ് കരുതുന്നു.എയർ കാനഡയിലെ ജീവനക്കാരും പുറത്തുനിന്നുള്ളവരും ഉൾപ്പെട്ട രണ്ട് സംഘങ്ങളാണ് കവർച്ചയ്ക്ക് പിന്നിലുണ്ടായിരുന്നത്. ഇതിൽ പുറത്തുനിന്നുള്ള ക്രിമിനൽ സംഘത്തെ നയിച്ചിരുന്നത് ചൗധരിയാണെന്ന് കോടതി രേഖകൾ വ്യക്തമാക്കുന്നു. ഈ കേസിൽ എയർ കാനഡ ജീവനക്കാർ ഉൾപ്പെടെ മറ്റ് ഏഴ് പ്രതികളെയും പൊലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിക്ക് ഏഴ് വർഷം തടവ് ശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ ആവശ്യപ്പെട്ടതെങ്കിലും കോടതി നാല് വർഷമായി ശിക്ഷ നിശ്ചയിക്കുകയായിരുന്നു. തടവറയിലെ മോശം സാഹചര്യങ്ങൾ പരിഗണിച്ചാണ് ജഡ്ജി ഇയാൾക്ക് വിചാരണക്കാലത്തെ തടവിന് ഇളവ് നൽകിയത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!