ടെഹ്റാൻ: തങ്ങളുടെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം മറ്റേതെങ്കിലും രാജ്യത്തിന് കൈമാറില്ലെന്ന് ഇറാൻ വ്യക്തമാക്കി. ഇറാൻ യുറേനിയം വിട്ടുനൽകാൻ സമ്മതിച്ചുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവന തള്ളിക്കൊണ്ടാണ് ഇറാൻ വിദേശകാര്യ മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്.
രാജ്യത്തെ സമ്പുഷ്ടീകരിച്ച യുറേനിയം ഇപ്പോഴും തങ്ങളുടെ പൂർണ്ണ നിയന്ത്രണത്തിലാണെന്നും അത് എവിടേക്കും മാറ്റില്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായേൽ ബഖായ് സ്റ്റേറ്റ് ടെലിവിഷനോട് പറഞ്ഞു. ഇറാൻ അവരുടെ ആണവ പദ്ധതികൾ നിർത്തിവയ്ക്കാൻ സമ്മതിച്ചുവെന്നും, മാസങ്ങളായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള കരാർ ഏകദേശം പൂർത്തിയായെന്നുമാണ് ട്രംപ് അവകാശപ്പെട്ടത്. ഈ വാരാന്ത്യത്തിൽ ഇതുസംബന്ധിച്ച അന്തിമ ചർച്ചകൾ നടന്നേക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

കരാർ അന്തിമമാക്കുന്നതിനായി യുഎസ് പ്രതിനിധി സംഘത്തെ അയക്കുന്ന കാര്യം പരിഗണനയിലാണ്. മുൻപ് ചർച്ചകൾക്ക് വേദിയായ പാകിസ്ഥാനിലേക്ക് പോകാൻ തയ്യാറാണെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ജെ.ഡി വാൻസ്, ജാരെഡ് കുഷ്നർ തുടങ്ങിയവർ ചർച്ചകളിൽ പങ്കാളികളായേക്കും.
