ബാഴ്സലോണ: കൊളോണിയൽ കാലഘട്ടത്തിലെ ചരിത്രപരമായ തർക്കങ്ങളെത്തുടർന്ന് സ്പെയിനും മെക്സിക്കോയും തമ്മിലുണ്ടായിരുന്ന നയതന്ത്ര പ്രതിസന്ധിക്ക് ഔദ്യോഗികമായി വിരാമം. ബാഴ്സലോണയിൽ നടന്ന ജനാധിപത്യ സമ്മേളനത്തിനിടെ മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷീൻബാമും സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും തമ്മിൽ കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിൽ നിലനിന്നിരുന്ന തർക്കങ്ങൾ അവസാനിച്ചതായി വ്യക്തമാക്കിയ ഷീൻബാം, തദ്ദേശീയ ജനതയുടെ അവകാശങ്ങൾ അംഗീകരിക്കുന്നതാണ് ഏറ്റവും പ്രധാനമെന്നും വ്യക്തമാക്കി.
2019-ൽ മെക്സിക്കോയുടെ മുൻ പ്രസിഡന്റ് കൊളോണിയൽ കാലത്തെ അതിക്രമങ്ങൾക്ക് സ്പെയിൻ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. തുടർന്ന് സ്പെയിൻ രാജാവിനെ അധികാരമേൽപ്പ് ചടങ്ങിൽ നിന്ന് ഒഴിവാക്കിയതടക്കമുള്ള നടപടികൾ ബന്ധം വഷളാക്കിയിരുന്നു. എന്നാൽ, അധിനിവേശകാലത്തെ അക്രമങ്ങളെക്കുറിച്ച് രാജാവ് ഫിലിപ്പേ ആറാമൻ പരസ്യമായി സമ്മതിക്കുകയും, മെക്സിക്കോ സ്പെയിൻ രാജാവിനെ ലോകകപ്പ് മത്സരത്തിന് ക്ഷണിക്കുകയും ചെയ്തതോടെ സ്ഥിതിഗതികൾ അനുകൂലമായി.

പ്രധാനമന്ത്രി സാഞ്ചസും പ്രസിഡന്റ് ഷീൻബാമും തമ്മിലുള്ള ചർച്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക-സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് തീരുമാനമായി. അടുത്ത വർഷത്തെ ജനാധിപത്യ സമ്മേളനം മെക്സിക്കോയിൽ വെച്ച് നടത്താനും ധാരണയായി. ദീർഘകാലമായി നിലനിന്നിരുന്ന നയതന്ത്ര തർക്കങ്ങൾക്കാണ് ഇതോടെ ഔദ്യോഗികമായി തിരശ്ശീല വീണത്.
