ടൊറന്റോ: ഏകദേശം 30 മില്യൺ ഡോളർ വിലമതിക്കുന്ന സ്വകാര്യ ജെറ്റ് വാങ്ങാനുള്ള സർക്കാർ തീരുമാനം റദ്ദാക്കി ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡ്. പ്രഖ്യാപനം നടത്തി ദിവസങ്ങൾക്കുള്ളിൽ തന്നെ, ഈ നടപടിയുടെ സമയവും ചെലവും സംബന്ധിച്ച് ഉയർന്നുവന്ന കടുത്ത പൊതുജന പ്രതിഷേധത്തെത്തുടർന്നാണ് സർക്കാർ വിമാനം വിൽക്കാൻ തീരുമാനിച്ചത്. സർക്കാർ വിമാനം വാങ്ങാൻ ഇപ്പോൾ അനുയോജ്യമായ സമയമല്ലെന്നും പൊതുജനങ്ങളിൽ നിന്നും ലഭിച്ച പ്രതികരണങ്ങളെ മാനിച്ചാണ് ഈ പിന്മാറ്റമെന്നും പ്രീമിയർ ഫോർഡ് പ്രസ്താവനയിൽ വ്യക്തമാക്കി. ബോംബാർഡിയറുമായി സഹകരിച്ച് വിമാനം എത്രയും വേഗം വിറ്റൊഴിവാക്കാനുള്ള നടപടികൾ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.
ഈ വിമാന ഇടപാടിനെ തുടക്കത്തിൽ, ബിസിനസ്സ്-രാഷ്ട്രീയ നേതാക്കളുമായി ബന്ധം സ്ഥാപിക്കുന്നതിനും നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനുമുള്ള ഒരു മാർഗ്ഗമായാണ് സർക്കാർ ന്യായീകരിച്ചിരുന്നത്. എന്നാൽ, ഇത്തരമൊരു വലിയ സാമ്പത്തിക ചെലവ് ജനങ്ങളിൽ നിന്ന് അകന്ന നടപടിയാണെന്ന് പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു. ഒന്റാരിയോ എൻഡിപി നേതാവ് മാരിറ്റ് സ്റ്റൈൽസ് ഈ തീരുമാനത്തെ രൂക്ഷമായി വിമർശിക്കുകയും, ജനങ്ങളുടെ നിരന്തരമായ പരാതികളെത്തുടർന്നാണ് പ്രീമിയർ നിലപാട് മാറ്റാൻ നിർബന്ധിതനായതെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.

2022-ലെ വിവാദപരമായ ഒന്റാരിയോ ഗ്രീൻബെൽറ്റ് അഴിമതിയുമായി ഈ സംഭവത്തെ താരതമ്യം ചെയ്ത സ്റ്റൈൽസ്, തെറ്റ് ബോധ്യപ്പെടുമ്പോൾ മാത്രമാണ് സർക്കാർ നടപടി തിരുത്താൻ തയ്യാറാകുന്നതെന്ന് കുറ്റപ്പെടുത്തി. ഈ വിമാനം വിൽക്കുമ്പോൾ വലിയ സാമ്പത്തിക നഷ്ടം സംഭവിക്കില്ലെന്ന് സർക്കാർ ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഒന്റാരിയോയിലുടനീളമുള്ള തന്റെ യാത്രകളും അമേരിക്കയിലേക്കുള്ള പതിവ് സന്ദർശനങ്ങളും സുഗമമാക്കുന്നതിനാണ് വിമാനം വാങ്ങുന്നതെന്നായിരുന്നു നേരത്തെ സർക്കാരിന്റെ വിശദീകരണം.
