അബുദാബി: യുഎഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച മുതൽ സാധാരണ നിലയിലേക്ക്. സുരക്ഷാ കാരണങ്ങളാൽ ഓൺലൈൻ പഠനത്തിലേക്ക് മാറിയ സ്‌കൂളുകളും സർവകലാശാലകളും ഇനി നേരിട്ടുള്ള ക്ലാസുകൾ പുനരാരംഭിക്കും. അതേസമയം, ഓൺലൈൻ അല്ലെങ്കിൽ നേരിട്ടുള്ള പഠനം എന്നിങ്ങനെ സ്‌കൂളുകൾക്ക് ആവശ്യാനുസരണം രീതി തിരഞ്ഞെടുക്കാനുള്ള അനുമതിയുണ്ട്. കെഎച്ച്ഡിഎയുടെ അനുമതിയോടെ നഴ്സറികളും ഏർലി ചൈൽഡ്ഹുഡ് സെന്ററുകളും നേരത്തെ തന്നെ ഘട്ടംഘട്ടമായി പ്രവർത്തനം തുടങ്ങിയിരുന്നു.
ഷാർജ ഇന്ത്യൻ അസോസിയേഷന് കീഴിലുള്ള സ്‌കൂളുകളും പെയ്സ് ഗ്രൂപ്പിന്റെ കീഴിലുള്ള സ്‌കൂളുകളും തിങ്കളാഴ്ച മുതൽ നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കാൻ പൂർണ്ണ സജ്ജമാണ്. ഷാർജ ഇന്ത്യൻ സ്‌കൂളിൽ പാഠപുസ്തക വിതരണവും പഠനോപകരണ കിറ്റുകൾ നൽകുന്ന പ്രവർത്തനങ്ങളും വേഗത്തിലാക്കിയിട്ടുണ്ട്. അതോറിറ്റികളുടെ നിർദേശങ്ങൾ പാലിച്ച് വിദ്യാർഥികളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാനുള്ള മുൻകരുതലുകൾ എല്ലാ സ്‌കൂളുകളും സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

പ്രതിസന്ധികൾക്കിടയിലും സ്‌കൂൾ ജീവനക്കാരുടെ ക്ഷേമത്തിന് അതീവ പ്രാധാന്യമാണ് നൽകിയതെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. നേരിട്ടുള്ള പഠനം നിലച്ചപ്പോൾ ബസ് ജീവനക്കാർ അടക്കമുള്ളവർക്ക് ജോലി ഇല്ലാതിരുന്നിട്ടും, അവരുടെ ആനുകൂല്യങ്ങളിൽ യാതൊരു കുറവും വരുത്തിയിരുന്നില്ല. വിദ്യാർഥികൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുന്നതോടൊപ്പം, ജീവനക്കാരെ ചേർത്തുപിടിക്കുന്ന സമീപനമാണ് തങ്ങൾ സ്വീകരിച്ചതെന്ന് മാനേജ്മെന്റുകൾ വ്യക്തമാക്കി.
