പാരിസ്: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലെ (X) ഉള്ളടക്കങ്ങളുമായി ബന്ധപ്പെട്ട ഗുരുതരമായ നിയമലംഘനങ്ങളുടെ പേരിൽ, ഇലോൺ മസ്കിനെയും മുൻ സിഇഒ ലിൻഡ യാക്കാരിനോയെയും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകി ഫ്രഞ്ച് പ്രോസിക്യൂട്ടർമാർ. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ ചിത്രങ്ങൾ, ഡീപ്ഫേക്കുകൾ, ഹോളോകോസ്റ്റ് നിഷേധം എന്നിവയുടെ പ്രചാരണം സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് ഈ നടപടി.
എക്സിലെ ‘ഗ്രോക്ക്’ (Grok) എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനത്തെ ചുറ്റിപ്പറ്റിയാണ് വിവാദങ്ങൾ ആരംഭിച്ചത്. അനുമതിയില്ലാത്ത ലൈംഗിക ഉള്ളടക്കങ്ങൾ നിർമ്മിക്കുന്നതിനും, നാസി ക്രൂരതകളെ ന്യായീകരിക്കുന്ന തരത്തിലുള്ള വിദ്വേഷ പരാമർശങ്ങൾ പ്രചരിപ്പിക്കുന്നതിനും പ്ലാറ്റ്ഫോം കൂട്ടുനിന്നോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. കമ്പനി മാനേജ്മെന്റിൽ നിന്ന് വിശദീകരണം തേടാനും, നിയമങ്ങൾ കർശനമാക്കുന്നതിനുള്ള നടപടികൾ ചർച്ച ചെയ്യാനുമാണ് പ്രോസിക്യൂട്ടർമാർ ലക്ഷ്യമിടുന്നത്.

അതേസമയം, ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാനിരിക്കെ, കമ്പനിയുടെ മൂല്യം വർധിപ്പിക്കാൻ ഈ വിവാദങ്ങൾ മനഃപൂർവ്വം സൃഷ്ടിച്ചതാണോ എന്ന് അധികൃതർ സംശയിക്കുന്നു. സ്പേസ് എക്സും എക്സ്എഐയും (xAI) ലയിച്ച് 2026 ജൂണിൽ വിപണിയിൽ പ്രവേശിക്കാനിരിക്കെയാണ് ഈ സംഭവങ്ങൾ. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്താൻ യുഎസ് നീതിന്യായ വകുപ്പിനെയും സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷനെയും (SEC) ഫ്രഞ്ച് പ്രോസിക്യൂട്ടർമാർ വിവരമറിയിച്ചിട്ടുണ്ട്. എന്നാൽ, തനിക്കെതിരെയുള്ള നിയമനടപടികളെ രൂക്ഷമായി വിമർശിച്ച മസ്ക്, ഇത്തരം ഇടപെടലുകൾ അവസാനിപ്പിക്കണമെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
