ഓട്ടവ: ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ അർൺപ്രയർ മുതൽ ഹോക്സ്ബറി വരെയുള്ള ഓട്ടവ നദീതീരങ്ങളിലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന ശക്തമായ മഴയെയും മഞ്ഞുരുകലിനെയും തുടർന്ന് നദിയിലെ ജലനിരപ്പും ഒഴുക്കും വർധിച്ചതായി റീഡോ വാലി കൺസർവേഷൻ അതോറിറ്റി (RVCA) അറിയിച്ചു. കെട്ടിടങ്ങളെയും റോഡുകളെയും ബാധിക്കുന്ന തരത്തിലുള്ള വലിയ തോതിലുള്ള ജലനിരപ്പ് വർധന കഴിഞ്ഞ വാരാന്ത്യത്തിൽ അർൺപ്രയറിനും ബ്രിട്ടാനിയയ്ക്കും ഇടയിലുള്ള പ്രദേശങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അടുത്ത ഏതാനും ദിവസങ്ങളിൽ ഇവിടങ്ങളിൽ ജലനിരപ്പ് ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.

നിലവിൽ ഓട്ടവ നദിയിലെ ജലനിരപ്പ് മുൻകാലങ്ങളിലെ വലിയ പ്രളയ റെക്കോർഡുകളേക്കാൾ താഴെയാണെങ്കിലും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് അധികൃതർ പറയുന്നു. ബ്രിട്ടാനിയ മുതൽ ഹോക്സ്ബറി വരെയുള്ള ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ചെറിയ തോതിലുള്ള വെള്ളപ്പൊക്കം അനുഭവപ്പെട്ടിരുന്നു. ഇത് പ്രധാനമായും റോഡുകളെയാണ് ബാധിച്ചത്. എന്നാൽ വരും ദിവസങ്ങളിൽ ഈ മേഖലകളിലും വെള്ളം കെട്ടിടങ്ങളിലേക്ക് കയറാൻ സാധ്യതയുള്ള തരത്തിൽ ജലനിരപ്പ് ഉയർന്നേക്കാമെന്ന് അതോറിറ്റി മുന്നറിയിപ്പ് നൽകുന്നു. ഓട്ടവ നദിയിലെ ജലനിരപ്പ് തിങ്കളാഴ്ച വൈകുന്നേരത്തോടെയോ ചൊവ്വാഴ്ചയോ അതിന്റെ പരമാവധിയിൽ എത്താനാണ് സാധ്യത. തലസ്ഥാന നഗരത്തിലെ പല താഴ്ന്ന പ്രദേശങ്ങളെയും ഇത് ബാധിച്ചേക്കുമെന്നതിനാൽ നദീതീരത്ത് താമസിക്കുന്നവർ മുൻകരുതലുകൾ എടുക്കണമെന്ന് നിർദ്ദേശമുണ്ട്.
