Tuesday, April 21, 2026

തൃശൂർ വെടിക്കെട്ട് ദുരന്തം: മരണം അഞ്ചായി; നാൽപ്പതോളം പേർക്ക് പരിക്ക്, രക്ഷാപ്രവർത്തനം ദുഷ്‌കരം

തൃശൂർ: പൂരലഹരിയിലേക്ക് ഉണരാനിരുന്ന തൃശൂരിനെ നടുക്കി മുണ്ടത്തിക്കോട്ടെ വെടിക്കെട്ട് നിർമ്മാണശാലയിൽ വൻ സ്‌ഫോടനം. തിരുവമ്പാടി ദേവസ്വത്തിന്റെ സാമ്പിൾ വെടിക്കെട്ടിനായി പടക്കങ്ങൾ നിർമ്മിച്ചിരുന്ന പുരയിലാണ് ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെ ദുരന്തമുണ്ടായത്. സ്‌ഫോടനത്തിൽ അഞ്ച് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നാൽപ്പതോളം പേർക്ക് പരിക്കേറ്റു.

പരിക്കേറ്റ നാൽപ്പതോളം പേരിൽ 23 പേരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റുള്ളവരെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. പലരുടെയും നില അതീവ ഗുരുതരമാണ്. അഞ്ച് വെടിക്കെട്ട് പുരകളും പൂർണ്ണമായും കത്തിനശിച്ചു. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ വെടിപ്പുരയുടെ അവശിഷ്ടങ്ങളും ശരീരഭാഗങ്ങളും സമീപത്തെ പാടശേഖരങ്ങളിലേക്ക് ചിതറിത്തെറിച്ചു.

ഏകദേശം 40-ഓളം തൊഴിലാളികൾ ജോലി ചെയ്തിരുന്ന സമയത്താണ് അപകടമുണ്ടായത്. ഭൂകമ്പത്തിന് സമാനമായ വലിയ രണ്ട് ശബ്ദങ്ങളാണ് ആദ്യം കേട്ടതെന്ന് നാട്ടുകാർ പറയുന്നു. കിലോമീറ്ററുകളോളം ദൂരത്തിൽ ഈ മുഴക്കം കേട്ടു. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ വീടുകളുടെ ചില്ലുകൾ തകരുകയും മരങ്ങൾക്കും വീടുകൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. വീടുകൾക്കുള്ളിൽ ഇരുന്നവർക്കും ചില്ല് തെറിച്ചു പരിക്കേറ്റിട്ടുണ്ട്.

പാടശേഖരത്തിന് നടുവിലെ പറമ്പിലായതിനാൽ അഗ്നിശമന സേനയ്ക്കും ആംബുലൻസുകൾക്കും അപകടസ്ഥലത്തേക്ക് വേഗത്തിൽ എത്തിച്ചേരാൻ കഴിയാത്തത് തിരിച്ചടിയായി. ജെ.സി.ബി ഉപയോഗിച്ച് താൽക്കാലിക വഴി നിർമ്മിച്ചാണ് രക്ഷാപ്രവർത്തന വാഹനങ്ങൾ സംഭവസ്ഥലത്തേക്ക് എത്തുന്നത്. സ്ഫോടനങ്ങൾ തുടരുന്നതും പുക പടരുന്നതും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്.

തൃശൂർ പൂരത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഉണ്ടായ ഈ വലിയ ദുരന്തം നാടിനെയാകെ സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്. സമീപകാലത്തുണ്ടായ ഏറ്റവും വലിയ വെടിക്കെട്ടപകടങ്ങളിലൊന്നായി ഇതോടെ മുണ്ടത്തിക്കോട് സ്ഫോടനം മാറി. പോലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നുള്ള രക്ഷാപ്രവർത്തനം ഇപ്പോഴും യുദ്ധകാലാടിസ്ഥാനത്തിൽ തുടരുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!