ബെർലിൻ: ജർമ്മനി സന്ദർശിക്കുന്ന ഇറാന്റെ മുൻ രാജകുമാരൻ റെസ പഹ്ലവിക്ക് നേരെ ആക്രമണം. ബെർലിനിൽ വാർത്താ സമ്മേളനത്തിന് ശേഷം പുറത്തിറങ്ങിയ പഹ്ലവിക്ക് നേരെ ഒരാൾ ചുവന്ന ദ്രാവകം എറിയുകയായിരുന്നു. ജർമ്മനിയിലെ ഫെഡറൽ പ്രസ് കോൺഫറൻസ് കെട്ടിടത്തിന് പുറത്ത് വെച്ചാണ് ആക്രമണം ഉണ്ടായത്. പഹ്ലവിയുടെ കോട്ടിലും കഴുത്തിലും ദ്രാവകം പറ്റിപ്പിടിച്ചെങ്കിലും അദ്ദേഹം പരിക്കേൽക്കാതെ രക്ഷപ്പെട്ടു. എറിഞ്ഞത് തക്കാളി ജ്യൂസ് ആണെന്ന് പോലീസ് പിന്നീട് സ്ഥിരീകരിച്ചു.
ആക്രമണം നടത്തിയയാളെ ജർമ്മൻ പോലീസ് ഉടൻ തന്നെ കസ്റ്റഡിയിലെടുത്തു. അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ കരാറിനെ പഹ്ലവി വാർത്താ സമ്മേളനത്തിൽ രൂക്ഷമായി വിമർശിച്ചിരുന്നു. ഇറാൻ ഭരണകൂടം നയതന്ത്ര ചർച്ചകളിലൂടെ മാറുമെന്ന് താൻ കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിലെ ഇറാൻ ഭരണകൂടം തകരുകയാണെങ്കിൽ അധികാരം തിരിച്ചുപിടിക്കാൻ ലക്ഷ്യമിടുന്ന പഹ്ലവി, മിഡിൽ ഈസ്റ്റിലെ അമേരിക്കൻ-ഇസ്രയേൽ ഇടപെടലുകളെ പിന്തുണയ്ക്കുന്ന വ്യക്തിയാണ്. ആക്രമണത്തിന് ശേഷവും പരിഭ്രാന്തനാകാതെ തന്റെ അനുയായികളെ കൈവീശി കാണിച്ചാണ് പഹ്ലവി സ്ഥലത്തുനിന്ന് മടങ്ങിയത്.
