ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളെത്തുടർന്ന് വിമാന ഇന്ധനവില വർദ്ധിച്ചതോടെ ഇന്ത്യൻ വ്യോമയാന മേഖല കടുത്ത പ്രതിസന്ധിയിലേക്ക്. ഇന്ധനവില താങ്ങാനാകാത്ത സാഹചര്യത്തിൽ സർവീസുകൾ നിർത്തിവെക്കേണ്ടി വരുമെന്ന് എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ് ജെറ്റ് എന്നീ വിമാനക്കമ്പനികൾ കേന്ദ്ര സർക്കാരിന് മുന്നറിയിപ്പ് നൽകി.
ഒരു വിമാനത്തിന്റെ പ്രവർത്തനച്ചെലവിന്റെ 40 ശതമാനവും ഇന്ധനത്തിനായാണ് ചിലവാകുന്നത്. നിലവിൽ അന്താരാഷ്ട്ര സർവീസുകൾക്കുള്ള ഇന്ധനവില ലിറ്ററിന് 73 രൂപ വരെ വർദ്ധിച്ചു. ഇത് കമ്പനികളെ വലിയ സാമ്പത്തിക നഷ്ടത്തിലാക്കുന്നു. ആഗോളതലത്തിൽ എണ്ണ വിതരണം നടക്കുന്ന ഹോർമുസ് കടലിടുക്കിലെ ഉപരോധവും യുദ്ധസാഹചര്യവുമാണ് ഇന്ധനവില ഉയരാൻ കാരണം. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള എണ്ണ വിതരണം തടസ്സപ്പെട്ടത് ആഗോള വിപണിയെ ബാധിച്ചു.

ഇന്ധനത്തിന് മേൽ ചുമത്തുന്ന 11 ശതമാനം എക്സൈസ് ഡ്യൂട്ടി താൽക്കാലികമായി ഒഴിവാക്കുക. ആഭ്യന്തര-അന്തർദേശീയ സർവീസുകൾക്ക് ഏകീകൃത ഇന്ധനവില നിശ്ചയിക്കുന്ന സംവിധാനം പുനഃസ്ഥാപിക്കുക. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അടിയന്തര സാമ്പത്തിക സഹായം ഉറപ്പാക്കുക. കമ്പനികളുടെ ആവശ്യങ്ങൾ എന്നാണ്. ഇന്ധനവില വർദ്ധനവിനൊപ്പം ഇന്ത്യൻ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവും വിമാനക്കമ്പനികളുടെ പ്രതിസന്ധി ഇരട്ടിയാക്കി. ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് (FIA) ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ സാധാരണക്കാരുടെ വിമാനയാത്രയെയും അന്താരാഷ്ട്ര യാത്രകളെയും ഇത് സാരമായി ബാധിച്ചേക്കും.
