കെബെക്ക് സിറ്റി: 2017-ൽ കെബെക്ക് സിറ്റിയിലെ ഇസ്ലാമിക് കൾച്ചറൽ സെന്ററിൽ ആറ് പേരെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട അലക്സാണ്ടർ ബിസോനെറ്റ് തന്നെ അതീവ സുരക്ഷാ ജയിലിൽ നിന്ന് മീഡിയം സെക്യൂരിറ്റി ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യവുമായി കോടതിയിൽ. തന്റെ സുരക്ഷയെ മുൻനിർത്തിയാണ് വശ്യമെന്ന് ബിസോനെറ്റ് ഹർജിയിൽ പറഞ്ഞു. നിലവിൽ പോർട്ട്-കാർട്ടിയർ ഇൻസ്റ്റിറ്റ്യൂഷനിലുള്ള ബിസോനെറ്റ്, മറ്റ് തടവുകാരിൽ നിന്ന് തനിക്ക് ഭീഷണിയുണ്ടെന്നാണ് ആരോപിക്കുന്നത്. തന്റെ കുറ്റകൃത്യത്തിന് ലഭിച്ച വലിയ മാധ്യമശ്രദ്ധ കാരണം ജയിലിൽ താൻ നിരന്തരം ആക്രമിക്കപ്പെടുകയാണെന്നാണ് ഹർജിയിൽ പറയുന്നത്. ബിസോനെറ്റിനെ അതീവ സുരക്ഷാ ജയിലിൽ പാർപ്പിക്കുന്നത് കേവലം പൊതുജനരോഷം ഭയന്നാണെന്ന് പ്രതിയുടെ അഭിഭാഷക സിൽവി ബോർഡെലെയ്സ് ആരോപിച്ചു. കഴിഞ്ഞ വർഷങ്ങളിൽ നടത്തിയ മനഃശാസ്ത്ര വിശകലനങ്ങൾ പ്രകാരം ബിസോനെറ്റ് മറ്റുള്ളവർക്ക് ഭീഷണിയല്ലെന്നും മീഡിയം സെക്യൂരിറ്റി ജയിലിലേക്ക് മാറാൻ ഇയാൾ യോഗ്യനാണെന്നും ഹർജിയിൽ പറയുന്നു.

നിലവിലുള്ള ജയിൽ തന്റെ മാതാപിതാക്കളിൽ നിന്ന് നൂറുകണക്കിന് കിലോമീറ്റർ അകലെയാണെന്നും, ഇത് തന്റെ മാനസികാരോഗ്യത്തെ ബാധിക്കുന്നുണ്ടെന്നും ബിസോനെറ്റ് ചൂണ്ടിക്കാട്ടി. തന്നെ അതീവ സുരക്ഷാ ജയിലിൽ തുടരാൻ നിർബന്ധിക്കുന്നത് ചാർട്ടർ അവകാശങ്ങളുടെ ലംഘനമാണെന്നും ഹർജിയിൽ പറയുന്നു. പത്ത് വർഷം മുൻപ് നടന്ന ഈ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെടുകയും 19 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. 17 കുട്ടികൾക്കാണ് ഈ അക്രമത്തിലൂടെ തങ്ങളുടെ പിതാക്കളെ നഷ്ടമായത്. 2042-ൽ മാത്രമേ ബിസോനെറ്റിന് പരോളിന് അപേക്ഷിക്കാൻ സാധിക്കൂ.
