ന്യൂയോർക്ക്: ‘മിസ്റ്റർ നോബഡി എഗെയിൻസ്റ്റ് പുടിൻ’ എന്ന ചിത്രത്തിലൂടെ ഓസ്കാർ നേടിയ പവൽ ടാലങ്കിന്റെ സ്വർണ്ണ പ്രതിമ വിമാനത്താവളത്തിൽ വെച്ച് കാണാതായി. ന്യൂയോർക്കിലെ ജോൺ എഫ് കെന്നഡി വിമാനത്താവളത്തിൽ വെച്ചാണ് സംഭവം.
ന്യൂയോർക്കിൽ നിന്ന് ജർമനിയിലേക്ക് പോകാനെത്തിയ ടാലങ്കിന്റെ കൈവശമുണ്ടായിരുന്ന ഓസ്കാർ പ്രതിമ ആയുധമായി ഉപയോഗിക്കാൻ സാധ്യതയുള്ള വസ്തുവാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വിലയിരുത്തി. സുരക്ഷാ പ്രശ്നം ചൂണ്ടിക്കാട്ടിയതിനെത്തുടർന്ന് ലുഫ്താൻസ എയർലൈൻസ് അധികൃതർ പ്രതിമ ഒരു പെട്ടിയിലാക്കി പാക്ക് ചെയ്തു. എന്നാൽ ജർമനിയിൽ എത്തിയപ്പോൾ പ്രതിമ പെട്ടിയിലുണ്ടായിരുന്നില്ല.

സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച ലുഫ്താൻസ എയർലൈൻസ്, പ്രതിമ കണ്ടെത്താൻ സമഗ്രമായ അന്വേഷണം ആരംഭിച്ചതായി അറിയിച്ചു. മുൻപും പലതവണ അവാർഡുകളുമായി തടസ്സങ്ങളില്ലാതെ യാത്ര ചെയ്തിട്ടുണ്ടെന്നും ടാലങ്കിന് ഇംഗ്ലീഷ് പരിജ്ഞാനം കുറവായതിനാലാണ് ഉദ്യോഗസ്ഥർ ഇത്തരത്തിൽ പെരുമാറിയതെന്നും ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ റോബിൻ ഹെസ്മാൻ ആരോപിച്ചു. റഷ്യ-യുക്രൈൻ യുദ്ധകാലത്ത് റഷ്യൻ സ്കൂളുകളിൽ നടന്ന യുദ്ധപ്രചാരണങ്ങളെക്കുറിച്ച് ടാലങ്കിൻ തയ്യാറാക്കിയ ഡോക്യുമെന്ററിയാണ് ‘മിസ്റ്റർ നോബഡി എഗെയിൻസ്റ്റ് പുടിൻ’.
