ടാമ്പാ: സൗത്ത് ഫ്‌ലോറിഡ സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിനിയായ നഹിദ ബ്രിസ്റ്റി(27)യുടെ മൃതദേഹം ടാമ്പാ ബേയില്‍ നിന്ന് കണ്ടെടുത്തതായി ഫ്‌ലോറിഡ പോലീസ് സ്ഥിരീകരിച്ചു. ഏപ്രില്‍ 16 മുതല്‍ നഹിദയെയും സുഹൃത്ത് സമീല്‍ ലിമോനെയും (27) കാണാതായിരുന്നു. സമീലിന്റെ മൃതദേഹം നേരത്തെ കണ്ടെടുത്തിരുന്നു. ഡിഎന്‍എ പരിശോധനയിലൂടെയും പല്ലുകളുടെ ഘടനയിലൂടെയുമാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഇരുവരെയും കൊലപ്പെടുത്തിയ കേസില്‍ സമീലിന്റെ റൂംമേറ്റായിരുന്ന ഹിഷാം അബുഗര്‍ബിയ (26) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
സൗത്ത് ഫ്‌ലോറിഡ സര്‍വകലാശാലയില്‍ കെമിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനിയായിരുന്നു നഹിദ. സമീല്‍ ലിമോന്‍ പരിസ്ഥിതി ശാസ്ത്രത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള ഗവേഷണത്തിലായിരുന്നു. ഇരുവരെയും കൊലപ്പെടുത്തിയ ശേഷം മൃതദേഹം പ്ലാസ്റ്റിക് ബാഗുകളിലാക്കി ജലാശയത്തില്‍ തള്ളുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. മൃതദേഹങ്ങള്‍ ബംഗ്ലാദേശിലുള്ള ഇരുവരുടെയും കുടുംബങ്ങള്‍ക്ക് വിട്ടുനല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

പ്രതി ഹിഷാം അബുഗര്‍ബിയ നടത്തിയ കുറ്റകൃത്യങ്ങള്‍ അതീവ ആസൂത്രിതമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൃതദേഹം എങ്ങനെ മറവു ചെയ്യാം എന്നതിനെക്കുറിച്ച് പ്രതി ChatGPT-യോട് സംശയം ചോദിച്ചിരുന്നു. കൂടാതെ, ‘തലയോട്ടിയില്‍ കത്തി തുളച്ചുകയറുമോ’, ‘വെടിയൊച്ച അയല്‍ക്കാര്‍ കേള്‍ക്കുമോ’ തുടങ്ങിയ കാര്യങ്ങള്‍ ഗൂഗിളില്‍ തിരഞ്ഞതായും ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായി. മുന്‍പും അക്രമാസക്തമായ സ്വഭാവം കാണിച്ചിരുന്ന ഹിഷാം, താന്‍ ദൈവമാണെന്ന് അവകാശപ്പെട്ടിരുന്നതായി ഇയാളുടെ കുടുംബാംഗങ്ങള്‍ മൊഴി നല്‍കിയിട്ടുണ്ട്.
