കണ്ണൂർ: കണ്ണൂരിലെ സിപിഎമ്മിന്റെ കരുത്തുറ്റ കോട്ടകളിലൊന്നായ തളിപ്പറമ്പിൽ വൻ പരാജയം നേടിയതിന് കാരണം ‘പി.കെ. ശ്യാമള ഇഫക്ട്’. തളിപ്പറമ്പിലുണ്ടായ പൊട്ടിത്തെറി സൃഷ്ടിച്ച അടിയൊഴുക്കുകൾ തടയാനാവാത്ത ഇടതുമുന്നണി പരാജയത്തിന് ഉത്തരം പറയാൻ ഒട്ടേറെ വിയർക്കേണ്ടി വരും. പി.കെ. ശ്യാമളയെ സ്ഥാനാർഥിയാ ക്കിയതിൽ പ്രതിഷേധിച്ച് പാർട്ടി വിട്ടയാളാണ് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.കെ. ഗോവിന്ദൻ. അതേ ഗോവിന്ദൻ തന്നെ ശ്യാമളയെ പരാജയപ്പെടുത്തിയതോടെ സിപിഎം നേരിട്ടത് ഇതുവരെ തളിപ്പറമ്പ് മണ്ഡലചരിത്രത്തിൽ ഇതുവരെ നേരിടാത്ത തോൽവി. സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യയും ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവുമായ പി.കെ. ശ്യാമള തളിപ്പറമ്പ് മണ്ഡലത്തിൽ മത്സരി ക്കുന്നതിനെച്ചൊല്ലി പാർട്ടിയിലും പുറത്തും നീറിപ്പുകച്ചിൽ ഉണ്ടായിരുന്നു. തളിപ്പറമ്പ് എം.എൽ.എ.യായിരുന്ന എം.വി. ഗോവിന്ദന്റെ പിൻഗാമിയായി ഭാര്യ പി.കെ. ശ്യാമളയെ നിർദേശിച്ചതാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ എതിർപ്പിന് കാരണമായത്. ഇതിന്റെ പിന്നാലെയാണ് ടി.കെ.ഗോവിന്ദന്റെ പരസ്യമായി രംഗത്തെത്തിയത്. എം.വി. ഗോവിന്ദനും ശ്യാമളയ്ക്കുമെതിരേ മൂർച്ചയേറിയ ആരോപണങ്ങളുമായാണ് ടി.കെ. ഗോവിന്ദൻ പാർട്ടിവിട്ടത്. തളിപ്പറമ്പിലെ വിമതനീക്കം നിരീക്ഷിക്കുകയായിരുന്ന കോൺഗ്രസിന്റെ പിന്തുണ ഉറപ്പിച്ചാണ് അദ്ദേഹം പാർട്ടിക്കെതിരേ രംഗത്തുവന്നത്.

അന്തിമപട്ടിക അംഗീകരിച്ച ജില്ലാകമ്മിറ്റി യോഗത്തിലും മണ്ഡലം യോഗത്തിലും ടി.കെ. ഗോവിന്ദൻ പങ്കെടുത്തിരുന്നില്ല. ടി.കെ. ഗോവിന്ദനെ പരാജയപ്പെടുത്താൻ ഒരു പടി കൂടി കടന്നു പാർട്ടി സീറ്റ് സ്ത്രീ സംവരണമാണെന്ന് പ്രഖ്യാപിച്ചു. ഒടുവിൽ പാർട്ടി സെക്രട്ടറിയുടെ ഭാര്യയെ തന്നെ സ്ഥാനാർഥിയാക്കിയതോടെ പാർട്ടിക്കുള്ളിൽ തന്നെ എതിർശബ്ദമുയർന്നിരുന്നു. ദീർഘകാലം തളിപ്പറമ്പ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പു ചുമതലക്കാരനായിരുന്ന ഗോവിന്ദന്റെ വിമതനീക്കം മണ്ഡലത്തിൽ മാത്രമല്ല, ജില്ലയിൽ തന്നെ സിപിഎമ്മിനെ ഞെട്ടിച്ചു. തിരഞ്ഞെടുപ്പിലും ജയിച്ചുകയറിയതോടെ പാർട്ടി കനത്ത പ്രതിരോധത്തിലായിരിക്കുകയാണ്. ബന്ധുത്വം പരിഗണിച്ചല്ല ശ്യാമളയെ സ്ഥാനാർഥിയാ ക്കിയതെന്ന് വിശദീകരിച്ചാണ് സിപിഎം വിഷയത്തെ പ്രതിരോധിച്ചത്. ബന്ധുത്വം ഉണ്ടായാലും ഇല്ലെങ്കിലും ഓരോ വ്യക്തിയും പാർട്ടിക്ക് നൽകുന്ന സംഭാവന, പ്രവർത്ത നങ്ങൾ, ചുമതലകൾ ഇതെല്ലാം അടിസ്ഥാനപ്പെടുത്തി കൂടിയാണ് സ്ഥാനാർഥിയെ നിശ്ചയിക്കുന്നത്. അങ്ങനെയാണ് പി.കെ. ശ്യാമളയും സ്ഥാനാർഥിയായതെന്നാണ് ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് വിശദീകരിച്ചത്.
