ദുബായ്: യുഎഇയിലെ ഫുജൈറയില്‍ ഇറാന് നടത്തിയ മിസൈല്‍-ഡ്രോണ്‍ ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ പൗരന്മാര്ക്ക് പരുക്കേറ്റ സാഹചര്യത്തില്‍, സിവിലിയന്‍ കേന്ദ്രങ്ങളെ ലക്ഷ്യം വച്ചുള്ള ഇത്തരം നടപടികള്‍ യാതൊരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. യുഎഇക്ക് ഇന്ത്യയുടെ പൂര്‍ണ്ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച പ്രധാനമന്ത്രി, മേഖലയിലെ പ്രശ്നങ്ങള്‍ നയതന്ത്ര ചര്‍ച്ചകളിലൂടെ അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതമായ കപ്പല്‍ ഗതാഗതം ആഗോള ഊര്‍ജ്ജ സുരക്ഷയ്ക്കും സമാധാനത്തിനും അത്യാവശ്യമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഇന്നലെ ഇറാന് തൊടുത്തുവിട്ട 12 ബാലിസ്റ്റിക് മിസൈലുകളും, മൂന്ന് ക്രൂയിസ് മിസൈലുകളും, നാല് ഡ്രോണുകളും യുഎഇ പ്രതിരോധ സേന ആകാശത്തുവെച്ച് തകര്‍ത്തിരുന്നു. എന്നാല്‍ ഇതിന്റെ പ്രത്യാഘാതമായി ഉണ്ടായ അപകടങ്ങളിലാണ് സിവിലിയന്മാര്ക്ക് പരുക്കേറ്റത്. ഫെബ്രുവരി 28 മുതല്‍ തുടരുന്ന സംഘര്‍ഷങ്ങളില്‍ ഇതുവരെ രണ്ട് സൈനികരും ഒരു മൊറോക്കന്‍ കരാര്‍ ജീവനക്കാരനും ഉള്‍പ്പെടെ പത്തോളം സിവിലിയന്മാര് കൊല്ലപ്പെട്ടു. ഇന്ത്യ, പാക്കിസ്ഥാന്, നേപ്പാള്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് കൊല്ലപ്പെട്ടവരിലധികവും. സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെയുള്ള ആക്രമണം നിര്‍ത്തലാക്കണമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ ആവശ്യപ്പെട്ടു.

പരുക്കേറ്റ ഇന്ത്യന്‍ പൗരന്മാരുടെ ക്ഷേമം ഉറപ്പാക്കാന്‍ യുഎഇയിലെ ഇന്ത്യന്‍ എംബസി പ്രാദേശിക അധികൃതരുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണ്. വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് ശേഷം ഒരു ഇടവേള കഴിഞ്ഞാണ് യുഎഇയില്‍ വീണ്ടും ആക്രമണങ്ങള്‍ ഉണ്ടാകുന്നത് എന്നത് അന്താരാഷ്ട്ര സമൂഹത്തെ ആശങ്കയിലാക്കുന്നുണ്ട്. മേഖലയിലെ സംഘര്‍ഷം ലഘൂകരിക്കാന്‍ അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കണമെന്നും തടസ്സമില്ലാത്ത കപ്പല്‍ ഗതാഗതം ഉറപ്പാക്കണമെന്നും ഇന്ത്യ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. പശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള നയതന്ത്ര നീക്കങ്ങള്‍ക്ക് ഇന്ത്യ പൂര്‍ണ്ണ പിന്തുണ അറിയിച്ചിട്ടുണ്ട്.
