ടെറസ് (ബ്രിട്ടീഷ് കൊളംബിയ): ബ്രിട്ടീഷ് കൊളംബിയയിൽ തട്ടിക്കൊണ്ടുപോയ മൂന്ന് വയസ്സുള്ള ഇരട്ടക്കുട്ടികളെ മണിക്കൂറുകൾക്കുള്ളിൽ സുരക്ഷിതരായ നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രി പത്ത് മണിയോടെയാണ് കുട്ടികളെ വീട്ടിൽ നിന്നും കാണാതായത്. കുട്ടികളെ തട്ടിക്കൊണ്ടുപോയതാണെന്ന നിഗമനത്തിൽ തിങ്കളാഴ്ച പുലർച്ചെ 1:10-ഓടെ ടെറസ് RCMP (റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ്) ആംബർ അലർട്ട് പുറപ്പെടുവിക്കുകയായിരുന്നു. അലർട്ട് നൽകി ഒന്നര മണിക്കൂറിനുള്ളിൽ പുലർച്ചെ 3 മണിയോടെ കുട്ടികളെ കണ്ടെത്തിയതായും അലർട്ട് പിൻവലിച്ചതായും അധികൃതർ അറിയിച്ചു. പൊതുജനങ്ങളിൽ നിന്ന് ലഭിച്ച നിർണ്ണായക വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബേൺസ് ലേക്ക്മേ ഖലയിൽ വെച്ചാണ് സംശയാസ്പദമായ വാഹനം കണ്ടെത്തിയത്.

ഈ വാഹനത്തിനുള്ളിൽ കുട്ടികൾ സുരക്ഷിതരായിരുന്നു. വാഹനത്തിലുണ്ടായിരുന്ന രണ്ട് പേരെ പൊലീസ് ഉടൻ തന്നെ കസ്റ്റഡിയിലെടുത്തു. ആംബർ അലർട്ട് സംവിധാനം കൃത്യമായി പ്രവർത്തിച്ചുവെന്നും പൊതുജനങ്ങളുടെ ജാഗ്രതയാണ് കുട്ടികളെ വേഗത്തിൽ കണ്ടെത്താൻ സഹായിച്ചതെന്നും കമാൻഡർ സ്റ്റാഫ് സർജന്റ് മൈക്കൽ ബോർഗിഗ്നോൺ പറഞ്ഞു. കുട്ടികളുടെ സ്വകാര്യത കണക്കിലെടുത്ത് അവരുടെ പേരോ മറ്റ് വിവരങ്ങ ളോ വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടർന്നു വരികയാണ്.
