മുംബൈ: അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ ഇന്ത്യാ സന്ദർശനത്തിനിടെ കൊൽക്കത്തയിലുണ്ടായ പിഴവുകളിൽ ബംഗാൾ സർക്കാരിനെയും പൊലീസിനെയും പഴിച്ച് സംഘാടകനായ ശതാദ്രു ദത്ത. കൊൽക്കത്ത സോൾട്ട് ലേക്ക് സ്റ്റേഡിയത്തി ലേക്കെത്തിയ മെസ്സിക്കു ചുറ്റും വിഐപികൾ’ വളഞ്ഞതിന് പിന്നാലെ ഗാലറിയി ലുണ്ടായിരുന്ന ആരാധകർ സ്റ്റേഡിയത്തിലെ കസേരകളും ബാരിക്കേഡുകളും തകർത്ത് പ്രതിഷേധിച്ചത് വലിയ വിവാദമായിരുന്നു. തുടർന്ന് പൊലീസ് അറസ്‌റ്റ് ചെയ് ശതാദ്രു ദത്ത 38 ദിവസം കസ്റ്റഡിയിൽ കഴിഞ്ഞിരുന്നു. സംഭവത്തിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പരസ്യമായി മാപ്പു പറഞ്ഞിരുന്നു. എന്നാൽ മെസ്സിയുടെ പര്യടനത്തിന് ആവശ്യമായ സുരക്ഷ നൽകാൻ കൊൽക്കത്ത പൊലീസ് തയാറായില്ലെന്ന ആരോപണവുമായി ദത്ത രംഗത്തെത്തി. തന്നെ അന്ന് സംസാരിക്കാൻ പോലും അനുവദിച്ചില്ലെന്നും ഒരു ദിവസം കിട്ടുന്നതിനു വേണ്ടി താൻ കാത്തിരിക്കുകയായിരുന്നു എന്നും അവരുടെ പരാജയം മറച്ചുവയ്ക്കാൻ ബലിയാടാക്കിയെന്നുമാണ് ദത്തയുടെ ആരോപണം.

മൈതാനം ഒഴിച്ചിടുമെന്ന് കരുതിയെങ്കിലും ചിത്രങ്ങൾ എടുക്കുന്നതിനു വേണ്ടി മാത്രമായി സ്വാധീനമുള്ള കുറേ പേർ ഗ്രൗണ്ടിലേക്കു കയറി വന്നു. പൊലീസുകാർ ഉൾപ്പെടെയുള്ളവരെ തടയാൻസാധിച്ചില്ല. അതാണു ശരിക്കും സുരക്ഷാ വീഴ്ചയെന്നും ദത്ത ആരോപിച്ചു. ‘ആൾക്കൂട്ടത്തിൽനിന്ന് അപരിചിതർ സ്പർശിച്ചതോടെ മെസ്സി അസ്വസ്ഥനായെന്നും മെസ്സിയുടെ സുഹൃത്ത് റോഡ്രിഗോ ഡി പോളിനെ സെൽഫിയെടുക്കാനുള്ള ശ്രമത്തിനിടെ ആരോ മാന്തിയെന്നും ദത്ത വെളിപ്പെടുത്തി. തന്റെ സംഘാടനത്തിൽ പിഴവുണ്ടായിരുന്നെങ്കിൽ മറ്റിടങ്ങളിലും പ്രശ്നം വരുമായിരുന്നില്ലേ? ഹൈദരാബാദ്, മുംബൈ, ഡൽഹി നഗരങ്ങളിൽ പ്രശ്നങ്ങളൊന്നുമില്ലാതെ പരിപാടികൾ നടന്നെന്നും ദത്ത മാധ്യമങ്ങളോട് പറഞ്ഞു. മറ്റു സ്ഥലങ്ങളിൽ നല്ല രീതിയിൽ നടത്താനുള്ള സൗകര്യങ്ങൾ പൊലീസ് ചെയ്തുതന്നു. കൊൽക്കത്തയിൽ അതുണ്ടായില്ല. മെസ്സി ഒരു മാന്യനാണ്. ഇത്രയും സംഭവിച്ചിട്ടും അദ്ദേഹം എന്നെ പിന്തുണ നൽകി എന്നും ശതാദ്രു ദത്ത പറഞ്ഞു. കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു മെസ്സിയുടെ ഇന്ത്യാ സന്ദർശനം.
