വിനിപെഗ്: മാനിറ്റോബയിൽ ജൂലൈ ഒന്നുമുതൽ ഭക്ഷണസാധനങ്ങളുടെ നികുതി ഒഴിവാക്കാനുള്ള നീക്കം ഭരണ-പ്രതിപക്ഷ തർക്കത്തെ തുടർന്ന് വൈകിയേക്കുമെന്ന് സൂചന. നികുതിയിളവ് നടപ്പിലാകാൻ വൈകിയാൽ അതിന്റെ കുറ്റം ആർക്കാണെന്നതിനെച്ചൊല്ലിയാണ് ഭരണകക്ഷിയായ എൻ.ഡി.പിയും പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടിയും തമ്മിൽ വഴക്കിടുന്നത്. നിലവിൽ പാൽ, മുട്ട, ബ്രെഡ് തുടങ്ങിയ അടിസ്ഥാന ഭക്ഷണങ്ങൾക്ക് നികുതിയില്ല. എന്നാൽ സോഫ്റ്റ് ഡ്രിങ്കുകൾ, സ്നാക്കുകൾ എന്നിവയ്ക്ക് കൂടി നികുതി ഒഴിവാക്കി ഒരു സാധാരണ കുടുംബത്തിന് വർഷം തോറും 100 ഡോളറോളം ലാഭമുണ്ടാക്കാനാണ് സർക്കാർ ഈ പുതിയ മാറ്റം കൊണ്ടുവന്നത്.
ഇതുമായി ബന്ധപ്പെട്ട ബിൽ നിയമസഭയിൽ ജൂൺ ഒന്നിനകം പാസാക്കണമെന്നാണ് പ്രീമിയർ വാബ് കിന്യൂവിന്റെ ആവശ്യം. ബിൽ പാസാകാതെ നികുതി കുറയ്ക്കാൻ നിയമപരമായി കഴിയില്ലെന്ന് സർക്കാർ പറയുന്നു. എന്നാൽ, ജനങ്ങൾക്ക് കൂടുതൽ ആദായനികുതി ഇളവുകൾ കൂടി നൽകാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്താനാണ് പ്രതിപക്ഷം ഈ ബിൽ തടഞ്ഞു വെച്ചിരിക്കുന്നത്. മുൻകാലങ്ങളിൽ ബിൽ പാസാകുന്നതിന് മുൻപ് തന്നെ നികുതി മാറ്റങ്ങൾ വരുത്തിയ ചരിത്രമുണ്ടെന്നും, അതിനാൽ സർക്കാരിന് വിചാരിച്ചാൽ ഇപ്പോഴും നികുതി കുറയ്ക്കാമെന്നുമാണ് പ്രതിപക്ഷ നേതാവ് ഓബി ഖാൻ പറയുന്നത്.

എന്നാൽ നികുതി കൂട്ടുന്നതും കുറയ്ക്കുന്നതും തമ്മിൽ വ്യത്യാസമുണ്ടെന്നാണ് സർക്കാരിന്റെ വാദം. നിയമം പാസാകുന്നതിന് മുൻപ് നികുതി കുറയ്ക്കുകയും പിന്നീട് ബിൽ പരാജയപ്പെടുകയും ചെയ്താൽ ജനങ്ങളിൽ നിന്ന് പിന്നീട് നികുതി പിരിച്ചെടുക്കാൻ കടക്കാർക്ക് കഴിയില്ലെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. പ്രതിപക്ഷം ബിൽ പാസാക്കാൻ സഹകരിച്ചില്ലെങ്കിൽ വേനൽക്കാല അവധി ഒഴിവാക്കി നിയമസഭ സമ്മേളനം നീട്ടുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എൻ.ഡി.പിക്ക് ഭൂരിപക്ഷമുള്ളതിനാൽ ബിൽ എന്തായാലും പാസാകുമെങ്കിലും ജൂലൈ ഒന്നിന് തന്നെ ജനങ്ങൾക്ക് ഇതിന്റെ ഗുണം കിട്ടുമോ എന്നാണ് ഇനി അറിയേണ്ടത്.
