Saturday, May 23, 2026

ട്രംപിന്റെ മകള്‍ ഇവാങ്കയെ വധിക്കാന്‍ ശ്രമം; ഭീകരന്‍ പിടിയില്‍

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മകള്‍ ഇവാങ്ക ട്രംപിനെ വധിക്കാന്‍ വന്‍ ഗൂഢാലോചന നടന്നതായി റിപ്പോര്‍ട്ട്. ഇറാന്റെ ഔദ്യോഗിക സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ (IRGC) കീഴിലുള്ള ഖുദ്സ് ഫോഴ്‌സ് പ്രത്യേക പരിശീലനം നല്‍കിയ മുഹമ്മദ് ബാഖിര്‍ സാദ് ദാവൂദ് അല്‍ സാദി എന്ന ഭീകരനാണ് ഇവാങ്കയെ ലക്ഷ്യമിട്ടത്. അമേരിക്ക ഇറാനെതിരെ ശക്തമായ സൈനിക ആക്രമണം ആരംഭിച്ച പശ്ചാത്തലത്തിലാണ് രാജ്യത്തെ ഞെട്ടിച്ച ഈ വധശ്രമത്തിന്റെ വിവരങ്ങള്‍ വാഷിങ്ടണില്‍ പുറത്തുവന്നത്. പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ‘ദി ന്യൂയോര്‍ക്ക് പോസ്റ്റ്’ ആണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.

മുന്‍പ് അമേരിക്ക നടത്തിയ സൈനിക ആക്രമണത്തില്‍ കൊല്ലപ്പെട്ട തന്റെ ഗുരുവും പിതാവിനെപ്പോലെ വഴികാട്ടിയുമായിരുന്ന ഖാസിം സുലൈമാനിയുടെ മരണത്തിന് പ്രതികാരം വീട്ടാനാണ് മുപ്പത്തിരണ്ടുകാരനായ അല്‍ സാദി ഈ ആക്രമണത്തിന് പദ്ധതിയിട്ടത്. ഡോണള്‍ഡ് ട്രംപ് തന്റെ ആദ്യ ഭരണകാലത്ത്, 2020 ജനുവരി 3-ന് ബാഗ്ദാദ് എയര്‍പോര്‍ട്ടിന് സമീപം വെച്ച് നടത്തിയ ഡ്രോണ്‍ ആക്രമണത്തിലാണ് ഇറാന്റെ പ്രമുഖ സൈനിക തലവനായിരുന്ന സുലൈമാനി കൊല്ലപ്പെടുന്നത്. ഇതിന് പകരമായി ട്രംപിന്റെ കുടുംബത്തോട് പ്രതികാരം ചെയ്യുമെന്ന് ഇറാഖി പൗരനായ അല്‍ സാദി ശപഥം ചെയ്തിരുന്നു. അടുത്തിടെ മെയ് 15-ന് തുര്‍ക്കിയില്‍ വെച്ച് അറസ്റ്റിലായ ഇയാളെ പിന്നീട് അമേരിക്കയിലേക്ക് നാടുകടത്തുകയായിരുന്നു.

അല്‍ സാദി നടത്തിയ ഈ വധഭീഷണി വെറുമൊരു വാക്കല്ലായിരുന്നു എന്ന് യുഎസ് അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിക്കുന്നു. തുര്‍ക്കിയില്‍ വെച്ച് ഇയാളെ അറസ്റ്റ് ചെയ്യുന്ന സമയത്ത്, ഇവാങ്ക ട്രംപിന്റെ ഫ്‌ലോറിഡയിലുള്ള വസതിയുടെ കൃത്യമായ ബ്ലൂപ്രിന്റും മറ്റ് പ്രധാന സുരക്ഷാ വിവരങ്ങളും ഇയാളുടെ കൈവശം ഉണ്ടായിരുന്നു. ഇതിനുപുറമെ, 2021-ല്‍ ഇവാങ്കയും ഭര്‍ത്താവ് ജാരെഡ് കുഷ്നറും താമസിക്കുന്ന ഫ്‌ലോറിഡയിലെ 24 മില്യണ്‍ ഡോളര്‍ മൂല്യമുള്ള ആഡംബര വസതി ഉള്‍പ്പെടുന്ന പ്രദേശത്തിന്റെ മാപ്പ് അല്‍ സാദി തന്റെ എക്‌സ് (ട്വിറ്റര്‍) അക്കൗണ്ടില്‍ പങ്കുവെച്ചിരുന്നു. ഈ ചിത്രത്തോടൊപ്പം ‘പ്രതികാരം എന്നത് സമയത്തിന്റെ മാത്രം പ്രശ്‌നമാണ്’ എന്ന ഭയപ്പെടുത്തുന്ന ഭീഷണിയും അറബിയില്‍ ഇയാള്‍ കുറിച്ചിരുന്നു. തന്റെ ഗുരുവായിരുന്ന സുലൈമാനി കൊല്ലപ്പെട്ടതിന് ശേഷം അല്‍ സാദി തന്റെ കൂട്ടാളികളോട് ‘നമ്മള്‍ ഇവാങ്കയെ കൊന്ന് ട്രംപിന്റെ വീട് ഇല്ലാതാക്കണം’ എന്ന് പറഞ്ഞ് നടന്നിരുന്നതായി വാഷിങ്ടണിലെ ഇറാഖി എംബസിയിലെ മുന്‍ സൈനിക ഉദ്യോഗസ്ഥനായ ഇന്തിഫാദ് ഖന്‍ബര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

യുഎസ് ഹോംലാന്‍ഡ് സെക്യൂരിറ്റിയുടെയും എഫ്ബിഐയുടെയും (FBI) കണ്ടെത്തലുകള്‍ പ്രകാരം യൂറോപ്പിലും അമേരിക്കയിലുമായി നടന്ന പതിനെട്ടോളം ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ ഇയാള്‍ക്ക് പങ്കുണ്ട്. നിലവില്‍ ബ്രൂക്ലിനിലെ മെട്രോപൊളിറ്റന്‍ ഡിറ്റന്‍ഷന്‍ സെന്ററില്‍ കടുത്ത ഏകാന്ത തടവിലാണ് ഈ ഭീകരന്‍. ട്രംപിന്റെ മൂത്ത മകളായ 44-കാരി ഇവാങ്ക, 2009-ലാണ് ഓര്‍ത്തഡോക്‌സ് ജൂതമതത്തിലേക്ക് മാറിയത്. നിലവില്‍ ട്രംപ് ഭരണകൂടത്തില്‍ പ്രത്യേക പ്രതിനിധിയായി സേവനമനുഷ്ഠിക്കുന്ന ഭര്‍ത്താവ് ജാരെഡ് കുഷ്നര്‍ ഇറാനുമായുള്ള സമാധാന ചര്‍ച്ചകളില്‍ സജീവമായി ഇടപെടുന്ന വ്യക്തി കൂടിയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!