Thursday, May 28, 2026

പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണക്കൊള്ള; ആഭ്യന്തര സെക്രട്ടറി ആഭ്യന്തരമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറും

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷാ വീഴ്ചകളെയും നൂറ്റാണ്ടുകള്‍ പഴക്കമുള്ള അമൂല്യമായ നിധിശേഖരത്തില്‍ നിന്നുള്ള സ്വര്‍ണക്കവര്‍ച്ചയെയും കുറിച്ച് സംസ്ഥാന പൊലീസ് മേധാവി തയ്യാറാക്കിയ അതീവ രഹസ്യ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറി ആഭ്യന്തരമന്ത്രിക്ക് കൈമാറും. ഇന്റലിജന്‍സ് എഡിജിപി നല്‍കിയ ഞെട്ടിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍, ഡിജിപിക്കു വേണ്ടി എഡിജിപി എസ്. ശ്രീജിത്താണ് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പൊലീസ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ക്ഷേത്രത്തിലെ സുരക്ഷാ ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഭരണസമിതി നാളെ അടിയന്തര യോഗം ചേരും.

ഭക്തര്‍ വഴിപാടായി നല്‍കിയ ഏകദേശം 78 ഗ്രാം സ്വര്‍ണക്കട്ടികളും നാണയങ്ങളും കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ ക്ഷേത്രത്തില്‍ നിന്ന് കാണാതായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കൂടാതെ, അറ്റകുറ്റപ്പണിക്കായി മാറ്റിയ തട്ടുകളുള്ള സ്വര്‍ണവിളക്ക് നിലവില്‍ ക്ഷേത്രത്തിലില്ല. ഇതിന് പകരം യാതൊരുവിധ ഔദ്യോഗിക രേഖകളുമില്ലാതെ ഒരു വെള്ളി വിളക്കാണ് അവിടെ സ്ഥാപിച്ചിരിക്കുന്നത്. ശ്രീകോവിലിനുള്ളില്‍ പരമ്പരാഗതമായി സൂക്ഷിച്ചിരുന്ന അതിരഹസ്യമായ വൈര നാമ എന്ന ആഭരണം അറ്റകുറ്റപ്പണിയുടെ പേരില്‍ മാറ്റിയിട്ട് കഴിഞ്ഞ ആറുമാസമായി തിരികെ വെച്ചിട്ടില്ലെന്ന ഗുരുതര കണ്ടെത്തലും റിപ്പോര്‍ട്ടിലുണ്ട്.

ക്ഷേത്രത്തിലെ ചെമ്പകത്തുമൂട് പ്രവേശന കവാടത്തിലെ നിര്‍ബന്ധിത സുരക്ഷാ പരിശോധനകള്‍ ചില ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും രാജകുടുംബവുമായി ബന്ധമുള്ളവരും നിരന്തരം അട്ടിമറിക്കുന്നതായി അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. കവടിയാര്‍ കൊട്ടാരം സ്ഥിരമായി സന്ദര്‍ശിക്കുന്നവരും ആദിത്യ വര്‍മയുമായി അടുത്ത ബന്ധമുള്ളവരുമായ ഗണപതി വി. അയ്യര്‍ (പ്രശാന്തി യൂണിഫോംസ് ഉടമ), രാജേഷ് കഴക്കൂട്ടം, അരുണ്‍ എന്ന ജിം അരുണ്‍, കോട്ടുകാല്‍ ഷൈജു, പത്മേഷ് പരശുരാമന്‍, തിരുവനന്തപുരം എയര്‍പോര്‍ട്ടിലെ ഇന്‍ഡിഗോ ജീവനക്കാരനായ അശോക് എന്നിവര്‍ യാതൊരു പരിശോധനയുമില്ലാതെ ക്ഷേത്രത്തില്‍ സ്ഥിരമായി കയറിയിറങ്ങുന്നതായി റിപ്പോര്‍ട്ടില്‍ പേരെടുത്ത് പരാമര്‍ശിക്കുന്നു.

ഈ സാഹചര്യത്തില്‍ ക്ഷേത്രത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശന നിര്‍ദേശങ്ങളാണ് പൊലീസ് സര്‍ക്കാരിന് മുന്നില്‍ വെച്ചിട്ടുള്ളത്. നിലവറകള്‍ക്ക് പുറത്ത് ട്രഷററുടെ ഓഫീസിലും വാഹന ഷെഡുകളിലും നിലവില്‍ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണവും വെള്ളിയും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും അടിയന്തരമായി ഒരു സെന്‍ട്രലൈസ്ഡ് സ്‌ട്രോങ് റൂമിലേക്ക് മാറ്റണം. ഭക്തരില്‍ നിന്ന് ലഭിക്കുന്ന സ്വര്‍ണ വഴിപാടുകള്‍ കൃത്യമായി രേഖപ്പെടുത്തി പ്രത്യേക ലോക്കറുകളില്‍ സൂക്ഷിക്കണം. വ്യക്തികളുടെ പദവിയോ കൊട്ടാരം ബന്ധങ്ങളോ നോക്കാതെ എല്ലാവരെയും നിര്‍ബന്ധിത സുരക്ഷാ പരിശോധനയ്ക്ക് വിധേയരാക്കണമെന്നും പൊലീസ് കര്‍ശനമായി ആവശ്യപ്പെടുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!