Friday, May 29, 2026

ഊര്‍ജ്ജ മേഖലയില്‍ ഇന്ത്യയ്ക്ക് ചരിത്ര കുതിപ്പ്!; 2026-ല്‍ നിക്ഷേപം റെക്കോര്‍ഡ് 170 ബില്യണ്‍ ഡോളറിലെത്തും

ന്യൂഡല്‍ഹി: പുനരുപയോഗ ഊര്‍ജ്ജ ശേഷി വര്‍ദ്ധിപ്പിക്കുന്നതിലൂടെയും വിതരണ ശൃംഖലകള്‍ ശക്തിപ്പെടുത്തുന്നതിലൂടെയും ഇന്ത്യയുടെ ഊര്‍ജ്ജ നിക്ഷേപം 2026-ല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 170 ബില്യണ്‍ ഡോളറിലെത്തുമെന്ന് അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സി (IEA) വ്യക്തമാക്കുന്നു. രാജ്യത്തിന്റെ മൊത്തം ഊര്‍ജ്ജ ചെലവിന്റെ പകുതിയോളവും വൈദ്യുതി മേഖലയിലാണ് വിനിയോഗിക്കുന്നത്. ഇതില്‍ സോളാര്‍ ഫോട്ടോവോള്‍ട്ടെയ്ക് മേഖലയിലെ നിക്ഷേപം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പ്രതിവര്‍ഷം 25% വര്‍ദ്ധിച്ച് 20 ബില്യണ്‍ ഡോളറിലെത്തി. സൗരോര്‍ജ്ജ, കാറ്റാടി പദ്ധതികളില്‍ നിന്നുള്ള വൈദ്യുതി ഉല്‍പ്പാദനം വര്‍ദ്ധിച്ചതോടെ ഗ്രിഡ് സ്ഥിരത നിലനിര്‍ത്തുന്നതിനും പ്രസരണ ശൃംഖലകള്‍ നവീകരിക്കുന്നതിനുമായി 2026-ല്‍ 26 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ, 2020 നും 2025 നും ഇടയില്‍ ജലവൈദ്യുത, ആണവോര്‍ജ്ജ മേഖലകളിലെ നിക്ഷേപങ്ങള്‍ മൂന്നിരട്ടിയായി വര്‍ദ്ധിച്ചിട്ടുണ്ട്. 2047-ഓടെ ആണവോര്‍ജ്ജ ശേഷി നിലവിലെ 9 ജിഗാവാട്ടില്‍ നിന്ന് 100 ജിഗാവാട്ടായി ഉയര്‍ത്താനും രാജ്യം ലക്ഷ്യമിടുന്നു.

വൈദ്യുതി ഉല്‍പ്പാദനത്തിലും വ്യവസായങ്ങളിലും ഇന്ത്യയുടെ പ്രധാന ആശ്രയമായി കല്‍ക്കരി ഇപ്പോഴും തുടരുകയാണ്. കല്‍ക്കരി വിതരണത്തില്‍ ലോകത്തില്‍ തന്നെ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യ, 2026-ല്‍ ഈ മേഖലയില്‍ 13 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തുമെന്നാണ് ഐഇഎ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 2030-ഓടെ കല്‍ക്കരി ഉല്‍പ്പാദനം 1.5 ബില്യണ്‍ ടണ്ണായി ഉയര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമം. ഇതിനൊപ്പം പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ആഭ്യന്തര-ആഗോള ആവശ്യകത മുന്‍നിര്‍ത്തി എണ്ണ ശുദ്ധീകരണ മേഖലയും വലിയ നിക്ഷേപങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഈ മേഖലയിലെ ചെലവ് പ്രതിവര്‍ഷം 23% ആണ് വര്‍ദ്ധിക്കുന്നത്. നിലവിലെ 258 ദശലക്ഷം മെട്രിക് ടണ്‍ ശുദ്ധീകരണ ശേഷി 2030-ഓടെ 310 MMTPA-ക്ക് മുകളിലേക്ക് ഉയര്‍ത്താനാണ് ഇന്ത്യ പദ്ധതിയിടുന്നത്.

അതേസമയം, 2020 മുതല്‍ അപ്സ്ട്രീം എണ്ണ, വാതക നിക്ഷേപങ്ങളില്‍ പ്രതിവര്‍ഷം ശരാശരി 7% ഇടിവ് രേഖപ്പെടുത്തിയത് വിപണിയില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. പുതിയ പര്യവേക്ഷണങ്ങള്‍ക്കായി മൂലധനം ആകര്‍ഷിക്കാന്‍ സര്‍ക്കാര്‍ പുതിയ ലൈസന്‍സിംഗ് സംവിധാനം അവതരിപ്പിച്ചു കഴിഞ്ഞു. ഈ മേഖലയില്‍ 100 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം ആകര്‍ഷിക്കുക എന്ന ഇന്ത്യയുടെ വലിയ ലക്ഷ്യത്തിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനമായ ഒഎന്‍ജിസി (ONGC) മാത്രം 20 ബില്യണ്‍ ഡോളറിന്റെ ആഴക്കടല്‍ ഡ്രില്ലിംഗ് പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത എണ്ണയെ രാജ്യം വളരെയധികം ആശ്രയിക്കുന്നുണ്ടെങ്കിലും, ശുദ്ധീകരിച്ച ഇന്ധനങ്ങളുടെ കാര്യത്തില്‍ ഇന്ത്യ ഒരു വലിയ കയറ്റുമതി രാജ്യമായി മാറിക്കഴിഞ്ഞു എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!