കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം സിബിഐക്ക് വിടാനുള്ള നീക്കം രാഷ്ട്രീയപ്രേരിതമാണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. ഹൈക്കോടതിയും സുപ്രീം കോടതിയും കുടുംബത്തിന്റെ ആവശ്യം തള്ളിയതാണ്. സുപ്രീം കോടതിയേക്കാൾ വലിയ ആളാണോ കേരളത്തിലെ മുഖ്യമന്ത്രിയെന്നും കെ.കെ. രാഗേഷ് ചോദിച്ചു. “കേരളത്തിലെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ സ്വന്തം അന്വേഷണ ഏജൻസിയായ വിജിലൻസിനേക്കാൾ അദ്ദേഹത്തിന് വിശ്വാസം സിബിഐയെ ആകുന്നത് എന്തുകൊണ്ടാണ്? ഇ.ഡി.യിലും സിബിഐയിലും വി.ഡി. സതീശന് വല്ലാത്ത വിശ്വാസമുണ്ടാകുന്നത് അപകടകരമായ കാര്യമാണ്. ഇക്കാര്യം കേരളീയ സമൂഹം അതീവ ഗൗരവത്തോടെ പരിഗണിക്കേണ്ട വിഷയമാണ്”, അദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയ സർക്കാർ അധികാരമേറ്റശേഷം സിബിഐ അന്വേഷണത്തിന് ശുപാർശചെയ്യുന്ന ആദ്യ കേസാണ് നവീൻ ബാബുവിന്റേത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സിബിഐക്ക് നേരിട്ട് കേസ് ഏറ്റെടുക്കാനുള്ള പൊതു അനുമതി റദ്ദാക്കിയിരുന്നതിനാൽ സംസ്ഥാന സർക്കാരിന്റെ പ്രത്യേക ശുപാർശ അനിവാര്യമാണ്. നവീൻ ബാബുവിന്റെ കുടുംബം ദീർഘകാലമായി ഉന്നയിക്കുന്ന ആവശ്യം പരിഗണിച്ചാണ് കേസ് സിബിഐക്ക് വിടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.
