ഓട്ടവ: കാനഡയുടെ 31-ാമത് ഗവർണർ ജനറലായി ലൂയിസ് ആർബർ ചുമതലയേറ്റു. അഭിപ്രായ വ്യത്യാസങ്ങളെ മാനിക്കുകയും അവയിൽ നിന്ന് പഠിക്കുകയും ചെയ്യുന്നതാണ് ശക്തമായ സമൂഹത്തിന്റെ അടിസ്ഥാനം. അതിരുകടന്ന ധ്രുവീകരണവും പൂർണ യോജിപ്പും ഒരുപോലെ അപകടകരമാണെന്നും ലൂയിസ് ആർബർ മുന്നറിയിപ്പ് നൽകി.
സെനറ്റിൽ നടന്ന സ്ഥാനാരോഹണ ചടങ്ങിലെ ആദ്യ പ്രസംഗത്തിലാണ് ആർബർ ഈ നിലപാട് വ്യക്തമാക്കിയത്. സമൂഹത്തിലെ ചർച്ചകളും ആശയവിനിമയങ്ങളും നടക്കുന്ന സർവകലാശാലകൾ, മാധ്യമങ്ങൾ, കോടതികൾ, നിയമനിർമാണ സഭകൾ, കലാരംഗം തുടങ്ങിയവയെ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.
കൃത്രിമ ബുദ്ധി (AI) സാങ്കേതികവിദ്യയുടെ വളർച്ചയെക്കുറിച്ചും ആർബർ ആശങ്ക പ്രകടിപ്പിച്ചു. വിവരങ്ങളുടെ വിശ്വാസ്യത പരിശോധിക്കാതെ AI-യെ അമിതമായി ആശ്രയിക്കുന്നത് സത്യവും അസത്യവും തമ്മിലുള്ള അതിരുകൾ മങ്ങിക്കാൻ ഇടയാക്കും. കാലാവസ്ഥാ വ്യതിയാനം, സാമ്പത്തിക അസമത്വം, ആഗോള സംഘർഷങ്ങൾ തുടങ്ങിയ വെല്ലുവിളികൾ നിലനിൽക്കുന്നുണ്ടെങ്കിലും യുവ കാനഡക്കാർ ഈ രാജ്യത്തിന്റെ അവസരങ്ങളെ വിലമതിക്കണമെന്നും ആർബർ പറഞ്ഞു.

സ്ഥാനമൊഴിഞ്ഞ ഗവർണർ ജനറൽ മേരി സൈമണിന്റെ സേവനത്തെയും ആർബർ അഭിനന്ദിച്ചു. കോവിഡ് മഹാമാരിയുടെയും സാമ്പത്തിക പ്രതിസന്ധികളുടെയും കാലത്ത് രാജ്യം നയിച്ചതിന് സൈമണിന് ചടങ്ങിൽ പ്രത്യേക ആദരവും ലഭിച്ചു.
ലൂയിസ് ആർബർ ഹേഗിൽ യുഎൻ മനുഷ്യാവകാശ കമ്മീഷണറായും ചീഫ് പ്രോസിക്യൂട്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ 79 വയസ്സുള്ള ആർബർ മുൻ യുഗോസ്ലാവിയയ്ക്കും റുവാണ്ടയ്ക്കും വേണ്ടിയുള്ള അന്താരാഷ്ട്ര ക്രിമിനൽ ട്രൈബ്യൂണലുകളിൽ ചീഫ് പ്രോസിക്യൂട്ടറായിരുന്നു.
