ന്യൂഡല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടി (CJP) ജൂലൈ 20ന് പാര്‍ലമെന്റിലേക്ക് നടത്തിയ മാര്‍ച്ചിനിടെ പൊലീസിന്റെ പെല്ലറ്റ് തോക്കില്‍ നിന്നുള്ള വെടിയേറ്റ 19-കാരനായ പ്രക്ഷോഭകന് വലതുകണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെടാന്‍ സാധ്യതയെന്ന് കുടുംബം. തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ നജഫ്ഗഡ് സ്വദേശിയും ഡല്‍ഹി യൂണിവേഴ്സിറ്റി സ്‌കൂള്‍ ഓഫ് ഓപ്പണ്‍ ലേണിങ് വിദ്യാര്‍ഥിയുമായ സാഹില്‍ ലോചാബിനാണ് ഗുരുതരമായി പരുക്കേറ്റത്. ചൊവ്വാഴ്ച എയിംസ് ജയ് പ്രകാശ് നാരായണ്‍ അപെക്സ് ട്രോമ സെന്ററില്‍ വച്ച് ശസ്ത്രക്രിയയിലൂടെ കണ്ണിനുള്ളിലെ പെല്ലറ്റുകള്‍ പുറത്തെടുത്തുവെങ്കിലും, കണ്ണിന്റെ കൃഷ്ണമണി തകര്‍ന്നതിനാല്‍ കാഴ്ചശേഷി തിരിച്ചുകിട്ടാന്‍ ഒരു ശതമാനം മാത്രമാണ് സാധ്യതയെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
ഭാവിയില്‍ ഒരു പൊലീസ് ഓഫീസറാകണമെന്ന ആഗ്രഹത്തോടെ സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (SSC) പരീക്ഷകള്‍ക്കായി തയ്യാറെടുക്കുകയായിരുന്നു സാഹില്‍. പഠനവിഷയങ്ങളുമായി ബന്ധപ്പെട്ട പ്രധാന സമരമാണെന്നും അതില്‍ പങ്കെടുക്കണമെന്നും പറഞ്ഞാണ് തിങ്കളാഴ്ച സാഹില്‍ വീട്ടില്‍ നിന്നിറങ്ങിയതെന്ന് അമ്മ ജ്യോതി കണ്ണീരോടെ ഓര്‍ത്തെടുത്തു. സാഹിലിന് ഉടന്‍ തന്നെ രണ്ടാമതൊരു ശസ്ത്രക്രിയ കൂടി നടത്തേണ്ടി വരുമെന്നും അവന്‍ ഇപ്പോഴും കഠിനമായ വേദനയിലാണെന്നും സുഹൃത്ത് പര്‍വേശ് പറഞ്ഞു. ഡല്‍ഹി പൊലീസ് പെല്ലറ്റ് തോക്കുകള്‍ ഉപയോഗിച്ചെന്ന വാര്‍ത്തകള്‍ നിഷേധിച്ചിരുന്നെങ്കിലും, സാഹിലിനേറ്റ മുറിവുകള്‍ ലോഹ പെല്ലറ്റുകള്‍ മൂലമുണ്ടായതാണെന്ന് ഡോക്ടര്‍മാരും കുടുംബവും സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ സാധാരണക്കാര്‍ക്ക് നേരെ സുരക്ഷാസേന പെല്ലറ്റ് തോക്കുകള്‍ ഉപയോഗിക്കുന്നത് ആദ്യമായാണ്.

സംഭവത്തില്‍ സാഹിലിന് പുറമെ ശൈഖ് ഇര്‍ഷാദ് മന്‍സൂരി എന്ന മറ്റൊരു പ്രക്ഷോഭകനും കണ്ണിനു താഴെ പെല്ലറ്റേറ്റ് ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടുണ്ട്. ജന്ദര്‍ മന്ദറില്‍ ഡല്‍ഹി പൊലീസിന് സഹായമായി വിന്യസിച്ച ‘റാപ്പിഡ് ആക്ഷന്‍ ഫോഴ്സ്’ (RAF) ഉപയോഗിച്ച ആയുധങ്ങളാണ് പരിക്കുകള്‍ക്ക് ഇടയാക്കിയത്. അതേസമയം, പ്രതിഷേധത്തിനിടെ ഗുരുതരമായി പരിക്കേറ്റ് വെന്റിലേറ്ററിലായിരുന്ന 21-കാരി സാക്ഷി ചികിത്സയോട് പ്രതികരിച്ചതിനെത്തുടര്‍ന്ന് റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ വെന്റിലേറ്റര്‍ സഹായത്തില്‍ നിന്ന് മാറ്റിയിട്ടുണ്ട്. സാക്ഷി ഇപ്പോള്‍ സ്വയം ശ്വാസമെടുക്കുന്നുണ്ടെന്നും അവബോധാവസ്ഥയിലാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
