ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും നീറ്റ് പരീക്ഷാര്‍ഥി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ അഹല്യനഗറിലാണ് അങ്കിത സാംഗ്ലെ എന്ന വിദ്യാര്‍ഥി ആത്മഹത്യ ചെയ്തത്. പരീക്ഷയില്‍ യോഗ്യത നേടാത്തതില് പെണ്‍കുട്ടി വലിയ സമ്മര്‍ദ്ദത്തില്‍ ആയിരുന്നു എന്ന് കുടുംബം പറയുന്നു. വൈകാരികമായ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു.
പ്രവേശന പരീക്ഷയില്‍ വെറും 166 മാര്‍ക്ക് മാത്രമാണ് അങ്കിതയ്ക്ക് ലഭിച്ചത്. ‘എനിക്ക് വേണ്ടി രക്ഷിതാക്കള്‍ എല്ലാം ത്യജിച്ചു, പക്ഷേ ഞാന്‍ പരാജയപ്പെട്ടു’ എന്ന് ആത്മഹത്യാക്കുറിപ്പില്‍ പെണ്‍കുട്ടി കുറിച്ചു. ‘നിങ്ങള്‍ എനിക്ക് അത്രയേറെ സ്നേഹം നല്കി, പക്ഷേ നിങ്ങളുടെ ഒരൊറ്റ ആഗ്രഹം പോലും നിറവേറ്റാന്‍ എനിക്ക് കഴിഞ്ഞില്ല. അമ്മേ, എല്ലാ പ്രതിസന്ധിയിലും ഒരു സുഹൃത്തിനെപ്പോലെ നിങ്ങള്‍ എനിക്ക് പിന്തുണ നല്കി. സഹോദരാ, നീ എനിക്ക് വലിയൊരു പിന്തുണയായിരുന്നു, അച്ഛനമ്മമാരേക്കാള്‍ ഉപരിയായി എന്നെ സ്നേഹിച്ചു. എന്റെ മരണത്തിന് നിങ്ങള്‍ ആരും ഉത്തരവാദികളല്ല. ഞാന്‍ നീറ്റിന് പഠിക്കുമ്പോഴും നിങ്ങള്‍ എനിക്ക് വേണ്ടി എല്ലാം ത്യജിച്ചു, പക്ഷേ നിങ്ങളുടെ ആഗ്രഹം നിറവേറ്റാന്‍ കഴിയാതെ ഞാന്‍ തോറ്റുപോയി. സഹോദരാ, അച്ഛനെയും അമ്മയെയും നന്നായി നോക്കണം, അവര്‍ക്ക് ഒന്നിനും ഒരു കുറവും വരുത്തരുത്’ – എന്നും അങ്കിത കുറിപ്പില്‍ വ്യക്തമാക്കുന്നു.

അതേസമയം, നീറ്റ് പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ബീഹാറില്‍ നടന്ന ബന്ദിനിടെയുണ്ടായ അക്രമസംഭവങ്ങളില്‍ മൂന്നുപേര്‍ക്ക് വെടിയേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്. സിവാനില്‍ നടന്ന പ്രതിഷേധങ്ങള്‍ക്കിടെയാണ് വെടിവെപ്പുണ്ടായത്. എന്നാല്‍ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തത് പോലീസല്ലെന്നാണ് എസ്പിയുടെ ഔദ്യോഗിക വിശദീകരണം. അതിനിടെ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജിക്കും വിവാദങ്ങള്‍ക്കുമിടെ പരീക്ഷ ക്രമക്കേടുകള്‍ തടയാനുള്ള നിര്‍ണ്ണായക ബില്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. പരീക്ഷാ ക്രമക്കേടുകളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷ ഉറപ്പാക്കുന്ന ബില്ലില്‍ പ്രതിപക്ഷം ചര്‍ച്ചയ്ക്ക് തയ്യാറായേക്കുമെന്നാണ് സൂചന. കേന്ദ്രമന്ത്രിയുടെ രാജിക്ക് പിന്നാലെ പാര്‍ലമെന്റില്‍ സ്വീകരിക്കേണ്ട തുടര്‍ നിലപാടുകള്‍ ചര്‍ച്ച ചെയ്യുന്നതിനായി പ്രതിപക്ഷ കക്ഷി നേതാക്കള്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ഓഫീസില്‍ രാവിലെ യോഗം ചേരും.
