തിരുവനന്തപുരം: ഡൽഹിയിലെ സമരത്തിൽ പങ്കെടുത്ത വിദ്യാർഥികളെ വെടിവെച്ച് കൊല്ലണമെന്ന തരത്തിലുള്ള പരാമർശവുമായി ബന്ധപ്പെട്ട് ടി ജി മോഹൻദാസിനെതിരെ തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് കേസെടുത്തു. കലാപത്തിന് പ്രേരിപ്പിച്ചതടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
യൂട്യൂബിൽ പ്രസിദ്ധീകരിച്ച വീഡിയോയിൽ പ്രക്ഷോഭകരെതിരെ അതിരൂക്ഷവും വിവാദപരവുമായ പരാമർശങ്ങൾ നടത്തിയെന്ന പരാതിയിലാണ് നടപടി. പ്രതിഷേധത്തിൽ പങ്കെടുക്കുന്നവരെ കുറ്റവാളികളായും അക്രമത്തിൽ ഏർപ്പെടുന്നവരായും ചിത്രീകരിച്ചുവെന്ന ആരോപണവും പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്.

തനിക്ക് അവസരം ലഭിച്ചിരുന്നെങ്കിൽ സമരം ചെയ്യുന്നവരെ വെടിവെച്ചുകൊല്ലുമായിരുന്നു എന്ന് മോഹൻദാസ് മറ്റൊരു വീഡിയോയിൽ പറഞ്ഞിരുന്നു. ”എനിക്ക് ഈ സിറ്റ്വേഷൻ കയ്യിൽ കിട്ടിയാൽ ഞാൻ എന്ത് ചെയ്യുമെന്ന് പറയാം. ജന്തർ മന്തർ പരിസരത്ത് നാല് സ്ക്വയർ കിലോമീറ്റർ പരിസരത്ത് കർഫ്യൂ പ്രഖ്യാപിക്കും. ആളുകളോട് പിരിഞ്ഞുപോകാൻ മൂന്ന് തവണ ആവശ്യപ്പെടും. പിന്നെ വെടിവെക്കും. ആളുകൾ ചിതറിയോടും, കുറേപ്പേര് മരിക്കും, കുറേപ്പേര് മരിക്കില്ല… കുറേപ്പേർക്ക് അംഗഭംഗം സംഭവിക്കും… ഏകദേശം ഒരു നാല് മണിക്കൂർ കൊണ്ട് രംഗം ശാന്തമാകും. ശവങ്ങൾ പെറുക്കി ആശുപത്രിയിലെത്തിക്കും..So many things will happen”- എന്നായിരുന്നു മോഹൻദാസ് പറഞ്ഞത്.
സംഭവത്തിൽ ആഭ്യന്തരമന്ത്രി അന്വേഷണം നടത്താൻ നിർദേശം നൽകിയിരുന്നു. സൈബർ ഓപ്പറേഷൻസ് ഐജി പി പ്രകാശിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. എസ്എഫ്ഐയും യൂത്ത് കോൺഗ്രസും ഫ്രറ്റേണിറ്റി മൂവ്മെന്റും വിഷയത്തിൽ നേരത്തെ പരാതി നൽകിയിരുന്നു.
