ഡൽഹി: വിദ്യാർഥി പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുമെന്ന കേന്ദ്ര സർക്കാരിന്റെ വാഗ്ദാനം നടപ്പായിട്ടില്ലെന്ന് ആരോപിച്ച് വീണ്ടും സമരത്തിനൊരുങ്ങി കോക്രോച്ച് ജനതാ പാർട്ടി. നൽകിയ ഉറപ്പുകൾ രേഖാമൂലം കൈമാറുന്നതുവരെ പ്രതിഷേധം തുടരുമെന്നും രാജ്യവ്യാപകമായി സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി.
വിദ്യാർഥികൾക്കെതിരായ എല്ലാ കേസുകളും ഉടൻ പിൻവലിക്കണമെന്നും സമരവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ നൽകിയ ഉറപ്പുകൾ ഔദ്യോഗികമായി രേഖാമൂലം അറിയിക്കണമെന്നും സിജെപി ആവശ്യപ്പെട്ടു. വിദ്യാർഥികൾക്ക് നേരെയുണ്ടായ പൊലീസ് നടപടികളിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവെക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

അതേസമയം, പ്രതിഷേധവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കാൻ ഡൽഹി സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട് . സമരത്തിൽ പങ്കെടുത്തവർക്കെതിരായ നിയമനടപടികൾ അവസാനിപ്പിക്കാനാണ് ഈ തീരുമാനം. എന്നാൽ രാജ്യത്തിന്റെ മറ്റ് സംസ്ഥാനങ്ങളിലുള്ള സമാന കേസുകളിലും ഇതേ സമീപനം സ്വീകരിക്കണമെന്നും കേന്ദ്ര സർക്കാർ നൽകിയ എല്ലാ വാഗ്ദാനങ്ങളും പൂർണമായി നടപ്പാക്കണമെന്നും സിജെപി ആവർത്തിച്ചു.
സമരപരിപാടികളുടെ വിശദാംശങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്നും വിവിധ വിദ്യാർഥി-സാമൂഹിക സംഘടനകളുടെ പിന്തുണയോടെ പ്രതിഷേധം വിപുലീകരിക്കുമെന്നും പാർട്ടി നേതൃത്വം അറിയിച്ചു.
