Monday, August 3, 2026

ഗ്രേറ്റ് ലേക്സ് എണ്ണപ്പൈപ്പ്ലൈന്‍ പദ്ധതിക്ക് തിരിച്ചടി; പെര്‍മിറ്റ് തള്ളി മിഷിഗണ്‍ സുപ്രീം കോടതി

ലാന്‍സിങ്: ഗ്രേറ്റ് ലേക്സ് ജലാശയത്തിന് അടിയിലൂടെയുള്ള എണ്ണപ്പൈപ്പ് ലൈന്‍ ടണല്‍ പദ്ധതിക്ക് തിരിച്ചടി. ടണല്‍ നിര്‍മ്മാണം പുനഃപരിശോധിക്കാന്‍ സംസ്ഥാന റെഗുലേറ്റര്‍മാര്‍ക്ക് മിഷിഗണ്‍ സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി. 6-1 എന്ന ഭൂരിപക്ഷത്തിലാണ് കോടതിയുടെ നിര്‍ണ്ണായക വിധി. ഇതോടെ കനേഡിയന്‍ എനര്‍ജി ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്പനിയായ എന്‍ബ്രിഡ്ജിന്റെ ഉടമസ്ഥതയിലുള്ള, 73 വര്‍ഷം പഴക്കമുള്ള ഈ പൈപ്പ്ലൈന്‍ പദ്ധതിയുടെ ഭാവി വീണ്ടും അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

വിസ്‌കോണ്‍സിനിലെ സുപ്പീരിയറില്‍ നിന്ന് ഒന്റാരിയോയിലെ സര്‍ണിയയിലേക്ക് പെട്രോളിയം എത്തിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന ‘ലൈന്‍ 5’ എന്ന പൈപ്പ്ലൈനാണ് തര്‍ക്കവിഷയം. ഹ്യൂറോണ്‍, മിഷിഗണ്‍ തടാകങ്ങള്‍ സംഗമിക്കുന്ന ‘സ്‌ട്രെയിറ്റ്‌സ് ഓഫ് മക്കിനാക്ക്’ ജലാശയത്തിന്റെ അടിത്തട്ടിലൂടെ നാല് മൈല്‍ (6 കിലോമീറ്റര്‍) ദൂരത്തിലാണ് നിലവില്‍ ഈ പൈപ്പ്ലൈന്‍ കടന്നുപോകുന്നത്.

നിലവിലെ പൈപ്പ് ലൈന്‍ ജലാശയത്തിന് താഴെ പ്രത്യേകം നിര്‍മ്മിക്കുന്ന ഒരു തുരങ്കത്തിനുള്ളിലാക്കി മാറ്റാനാണ് എന്‍ബ്രിഡ്ജ് പദ്ധതിയിടുന്നത്. എന്നാല്‍ ജലാശയത്തിന് സമീപത്തുനിന്ന് പൈപ്പ് ലൈന്‍ പൂര്‍ണ്ണമായും മാറ്റണമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരും മിഷിഗണ്‍ ഗവര്‍ണര്‍ ഗ്രെച്ചന്‍ വിറ്റ്മറും ആവശ്യപ്പെടുന്നത്. ഇവിടെ ഉണ്ടാകുന്ന ചെറിയൊരു എണ്ണച്ചോര്‍ച്ച പോലും ഗ്രേറ്റ് ലേക്സിനും സമീപപ്രദേശങ്ങള്‍ക്കും വന്‍ ദുരന്തമുണ്ടാക്കുമെന്നാണ് ഇവരുടെ മുന്നറിയിപ്പ്. 2023-ല്‍ മിഷിഗണ്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ ടണല്‍ നിര്‍മ്മാണത്തിന് അനുമതി നല്‍കിയിരുന്നെങ്കിലും, ഇതിനെതിരെ മിഷിഗണിലെ നാല് ഗോത്രവര്‍ഗ്ഗ വിഭാഗങ്ങളും പരിസ്ഥിതി സംഘടനകളും കോടതിയെ സമീപിക്കുകയായിരുന്നു.

ഈ ടണല്‍ പദ്ധതി പൈപ്പ്ലൈനിന്റെ ആയുസ്സ് വീണ്ടും വര്‍ദ്ധിപ്പിക്കുമോ എന്നും, അത് പരിസ്ഥിതിക്ക് കൂടുതല്‍ ആഘാതമുണ്ടാക്കുമോ എന്നും പരിശോധിക്കുന്നതില്‍ റെഗുലേറ്റര്‍മാര്‍ പരാജയപ്പെട്ടുവെന്ന് മിഷിഗണ്‍ സുപ്രീം കോടതി വ്യക്തമാക്കി. കൂടാതെ, ട്രക്കുകളോ തീവണ്ടികളോ ഉപയോഗിച്ച് എണ്ണ കൊണ്ടുപോകുന്ന ബദല്‍ മാര്‍ഗ്ഗങ്ങള്‍ താരതമ്യം ചെയ്തപ്പോള്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും, നിര്‍മ്മാണം പ്രദേശത്തെ മത്സ്യബന്ധനം, ബോട്ടിംഗ് തുടങ്ങിയ പൊതുജനാവകാശങ്ങളെ എങ്ങനെ ബാധിക്കുമെന്ന് വിലയിരുത്തിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ലോകത്ത് ഒരിടത്തും ഇതുവരെ ഇത്തരമൊരു പദ്ധതി നടപ്പാക്കിയിട്ടില്ലെന്ന് എതിര്‍ക്കുന്നവര്‍ വ്യക്തമാക്കുന്നു. പ്രദേശത്തെ തദ്ദേശീയരായ ‘അനിഷിനാബെ’ ഗോത്രവിഭാഗക്കാരുടെ വിശുദ്ധ സ്ഥലമായ മക്കിനാക്കിനെ വര്‍ഷങ്ങളോളം ഒരു നിര്‍മ്മാണ മേഖലയാക്കി മാറ്റാന്‍ ഇത് കാരണമാകുമെന്നും ഇവര്‍ ആരോപിക്കുന്നു. ലൈന്‍ 5 വെള്ളത്തില്‍ കിടന്നാലും തുരങ്കത്തിനുള്ളിലാക്കിയാലും, ഗ്രേറ്റ് ലേക്സിന് നടുവിലൂടെ പ്രതിദിനം അര ദശലക്ഷത്തിലധികം ബാരല്‍ എണ്ണ പമ്പ് ചെയ്യുന്നത് തികച്ചും അപകടകരമായ ആശയമാണെന്ന് നേറ്റീവ് അമേരിക്കന്‍ റൈറ്റ്സ് ഫണ്ട് അഭിഭാഷകന്‍ ഡേവിഡ് ഗോവര്‍ പ്രതികരിച്ചു.

അതേസമയം, കോടതി വിധിയെത്തുടര്‍ന്ന് തങ്ങളുടെ നിയമപരമായ സാധ്യതകള്‍ പരിശോധിച്ചു വരികയാണെന്ന് എന്‍ബ്രിഡ്ജ് അറിയിച്ചു. പത്തോളം വര്‍ഷമായി പരിശോധനയിലുള്ള പദ്ധതി വീണ്ടും നീണ്ടുപോകുന്നതില്‍ നിരാശയുണ്ടെന്നും, മേഖലയുടെ ഊര്‍ജ്ജ ആവശ്യങ്ങള്‍ നിറവേറ്റുന്നതോടൊപ്പം ഗ്രേറ്റ് ലേക്സിന്റെ പരിസ്ഥിതി സംരക്ഷണം കൂടുതല്‍ ശക്തമാക്കാന്‍ ഈ തുരങ്കത്തിന് കഴിയുമെന്നും കമ്പനി വക്താവ് റയാന്‍ ഡഫി വ്യക്തമാക്കി. ഏകദേശം ഒരു പതിറ്റാണ്ട് മുന്‍പ് ഒരു കപ്പലിന്റെ നോങ്കരം തട്ടി പൈപ്പ്ലൈന് കേടുപാടുകള്‍ സംഭവിച്ചപ്പോഴാണ് തുരങ്ക നിര്‍മ്മാണം നിര്‍ദ്ദേശിക്കപ്പെട്ടത്. എന്നാല്‍ തടാകത്തിന്റെ അടിത്തട്ടില്‍ തുരങ്കം ഉണ്ടാക്കുന്നത് വന്‍ ശബ്ദമലിനീകരണത്തിനും സ്ഥിരമായ പരിസ്ഥിതി നാശത്തിനും വഴിവെക്കുമെന്നാണ് പരിസ്ഥിതി വാദികളുടെ പക്ഷം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!