വൻകൂവർ: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ പടർന്നുപിടിക്കുന്ന കാട്ടുതീ രൂക്ഷമാകുന്നു. നോർത്ത് ഒകനാഗൻ മേഖലയിലെ ബ്രാഡ്ലി ക്രീക്ക് കാട്ടുതീ വാരാന്ത്യത്തിൽ ഇരട്ടിയിലധികം വ്യാപിച്ചതോടെ ആയിരക്കണക്കിന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.ബ്രിട്ടീഷ് കൊളംബിയ വൈൽഡ്‌ഫയർ സർവീസിന്റെ (BCWS) കണക്കുകൾ പ്രകാരം, ജൂലൈ 31-ന് കണ്ടെത്തിയ ബ്രാഡ്ലി ക്രീക്ക് തീപിടിത്തം 10 ചതുരശ്ര കിലോമീറ്ററിൽ നിന്ന് ഏകദേശം 26 ചതുരശ്ര കിലോമീറ്ററായി വ്യാപിച്ചു. ഇതോടെ ഒകനാഗൻ തടാകത്തിന്റെ വടക്കൻ ഭാഗത്തുള്ള ഒകനാഗൻ ഇന്ത്യൻ ബാൻഡ്, സ്പല്ലുമ്ചീൻ ടൗൺഷിപ്പ്, സ്പ്ലാറ്റ്സിൻ ഫസ്റ്റ് നേഷൻ എന്നിവിടങ്ങളിൽ നിർബന്ധിത ഒഴിപ്പിക്കൽ ഉത്തരവ് പുറപ്പെടുവിച്ചു.
ബ്രിട്ടീഷ് കൊളംബിയയിലെ വൈൽഡ്‌ഫയർ ഓപ്പറേഷൻസ് ഡയറക്ടർ ക്ലിഫ് ചാപ്മാൻ പറയുന്നതനുസരിച്ച്, കഴിഞ്ഞ 24 മണിക്കൂറിനിടെ പ്രവിശ്യയിലാകെ 5,000-ത്തിലധികം ആളുകളെ ഒഴിപ്പിക്കേണ്ടിവന്നു. 80 കിലോമീറ്റർ വരെ വേഗതയിൽ വീശിയ കാറ്റും ഉയർന്ന പ്രദേശങ്ങളിൽ മണിക്കൂറിൽ 115 കിലോമീറ്റർ വരെ രേഖപ്പെടുത്തിയ കാറ്റിന്റെ വേഗതയും തീ അതിവേഗം വ്യാപിക്കാൻ കാരണമായി.
കാട്ടുതീയെ തുടർന്ന് ഹൈവേ 97 ഉൾപ്പെടെ നിരവധി പ്രധാന റോഡുകൾ അടച്ചതായി ഡ്രൈവ് ബി.സി അറിയിച്ചു. ആംസ്ട്രോങ് നഗരത്തിലും കൊളംബിയ-ഷുസ്വാപ് റീജണൽ ഡിസ്ട്രിക്റ്റിലും നൂറുകണക്കിന് വീടുകൾക്ക് ഒഴിപ്പിക്കൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം, ഒകനാഗൻ തടാകത്തിന്റെ തെക്കൻ ഭാഗത്ത് കണ്ടെത്തിയ ക്വിൽപിറ്റുക്ക് ക്രീക്ക് കാട്ടുതീയും വ്യാപിക്കുകയാണ്. കെലോനയിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ വടക്കുള്ള പ്രദേശങ്ങളിലെ നിരവധി വീടുകൾക്കും നിർബന്ധിത ഒഴിപ്പിക്കൽ ഉത്തരവ് ബാധകമായി. വെസ്റ്റ്‌സൈഡ് റോഡ് വഴി പ്രദേശവാസികൾ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്ന് അധികൃതർ നിർദേശിച്ചു.

പ്രവിശ്യയിലാകെ കഴിഞ്ഞ 24 മണിക്കൂറിനിടെ 31 പുതിയ കാട്ടുതീകൾ റിപ്പോർട്ട് ചെയ്തതായി ബി.സി വൈൽഡ്‌ഫയർ സർവീസ് അറിയിച്ചു. ഇതിൽ ഒമ്പത് തീപിടിത്തങ്ങൾ നിയന്ത്രണവിധേയമാക്കിയെങ്കിലും നിരവധി മേഖലകളിൽ സ്ഥിതി ഗുരുതരമായി തുടരുകയാണ്.
ഇതിനിടെ, ബ്രിട്ടീഷ് കൊളംബിയയിലെ ഏറ്റവും വലിയ സജീവ കാട്ടുതീയായ ബിഗ് ബാർ കോംപ്ലക്സിലെ പിയർ ലേക്ക് തീപിടിത്തം 1,039 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചിരിക്കുകയാണ്. ഫ്രഞ്ച് ബാർ ക്രീക്ക് തീപിടിത്തവും കൂടുതൽ പ്രദേശങ്ങളിലേക്ക് പടരുന്നതിനാൽ പുതിയ ഒഴിപ്പിക്കൽ ഉത്തരവുകളും പുറപ്പെടുവിച്ചിട്ടുണ്ട്.
കാലാവസ്ഥ തണുത്തതും ഈർപ്പം വർധിച്ചതും കാറ്റിന്റെ ശക്തി കുറഞ്ഞതും തീയുടെ വ്യാപനം കുറയ്ക്കാൻ സഹായിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. എന്നിരുന്നാലും കടുത്ത വരൾച്ചയെ തുടർന്ന് വനമേഖലകൾ ഇപ്പോഴും തീപിടിത്തത്തിന് അതീവ സാധ്യതയുള്ള അവസ്ഥയിലാണെന്ന് ബി.സി വൈൽഡ്‌ഫയർ സർവീസ് മുന്നറിയിപ്പ് നൽകി.
