തെഹ്റാൻ: ആഗോള വ്യാപാരത്തിനും ഊർജ വിതരണത്തിനും നിർണായകമായ ഹോർമുസ് കടലിടുക്ക് പൂർണമായി തുറക്കുന്നതിനുള്ള ധാരണ അമേരിക്കയും ഇറാനും തമ്മിൽ ഉടൻ ഉണ്ടായേക്കുമെന്ന് സൂചന. ചർച്ചകൾ പുരോഗമിക്കുകയാണെന്നും ചൊവ്വാഴ്ചയോ ബുധനാഴ്ചയോ അന്തിമ ധാരണയിലെത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് ഒരു അഭിമുഖത്തിൽ പറഞ്ഞു.
പുതിയ ധാരണയിലൂടെ വ്യാപാര കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ തടസ്സങ്ങളില്ലാതെ സഞ്ചരിക്കാൻ അവസരമൊരുക്കാനാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. കടലിടുക്ക് ഉപയോഗിക്കുന്ന കപ്പലുകളിൽ നിന്ന് ഇറാൻ ടോൾ ഈടാക്കുമോയെന്ന ചോദ്യത്തിന്, സ്വതന്ത്രമായ യാത്ര ഉറപ്പാക്കുന്ന സംവിധാനമായിരിക്കും നടപ്പാക്കുകയെന്നാണ് ബെസന്റ് മറുപടി നൽകിയത്.
അടുത്ത ദിവസങ്ങളിൽ മേഖലയിൽ സംഘർഷാവസ്ഥ നിലനിന്നിരുന്നെങ്കിലും കപ്പൽ ഗതാഗതം പൂർണമായി നിലച്ചിരുന്നില്ല. എന്നാൽ പുതിയ ധാരണ നിലവിൽ വന്നാൽ സ്ഥിതിഗതികൾ സാധാരണ നിലയിലാകുമെന്നും ആഗോള ചരക്കുനീക്കത്തിന് അത് ഗുണകരമാകുമെന്നും വിലയിരുത്തപ്പെടുന്നു.
ഇതിനിടെ, ഹോർമുസ് കടലിടുക്ക് തുറക്കുമെന്ന പ്രതീക്ഷ ശക്തമായതോടെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഇടിഞ്ഞു. ബ്രെന്റ് ക്രൂഡ് വില മൂന്ന് മുതൽ നാല് ശതമാനം വരെ കുറഞ്ഞ് ബാരലിന് 78 ഡോളറിന് താഴെയെത്തി. ഗൾഫ് മേഖലയിൽ കാത്തുകിടക്കുന്ന കപ്പലുകൾക്ക് യാത്ര പുനരാരംഭിക്കാനായാൽ എണ്ണവിലയിൽ കൂടുതൽ കുറവ് ഉണ്ടായേക്കാമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ.
ഇത് ഊർജ മേഖലയെ മാത്രമല്ല, വളം, ശുദ്ധീകരിച്ച പെട്രോളിയം ഉൽപന്നങ്ങൾ, വ്യാവസായിക വാതകങ്ങൾ തുടങ്ങിയവയുടെ ആഗോള വിതരണത്തെയും ഗുണകരമായി ബാധിക്കുമെന്ന് ബെസന്റ് പറഞ്ഞു.

അതേസമയം, ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് പുരോഗതി ഉണ്ടാകുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും നേരത്തെ പ്രതികരിച്ചിരുന്നു. എന്നാൽ അമേരിക്കയുമായി നേരിട്ടുള്ള ചർച്ചകൾ നടക്കുന്നില്ലെന്നും, ഒമാന്റെ മധ്യസ്ഥതയിലൂടെയാണ് വിഷയത്തിൽ ആശയവിനിമയം പുരോഗമിക്കുന്നതെന്നും ഇറാന്റെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനിടെ, ഹോർമുസ് കടലിടുക്കിൽ ഒരു ചരക്ക് കപ്പലിന് നേരെയുണ്ടായ അജ്ഞാത ആക്രമണം മേഖലയിൽ സുരക്ഷാ ആശങ്കകൾ തുടരുന്നതിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു. ലോകത്തെ സമുദ്രമാർഗ എണ്ണക്കയറ്റുമതിയുടെ വലിയൊരു പങ്ക് കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിലെ സ്ഥിതിഗതികൾ ആഗോള സമ്പദ്വ്യവസ്ഥയും ഊർജ വിപണിയും സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
