കൊൽക്കത്ത ∙ ബംഗാൾ മുൻ മന്ത്രിയും ഡപ്യൂട്ടി സ്പീക്കറും തൃണമൂൽ കോൺഗ്രസ് നേതാവുമായ ആശിഷ് ബാനർജിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബീർഭൂം ജില്ലയിലെ രാംപുർഹട്ട് നഗരത്തിലുള്ള അദ്ദേഹത്തിന്റെ വീടിനോട് ചേർന്നുള്ള തൃണമൂൽ കോൺഗ്രസിന്റെ ഓഫിസിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രാംപുർഹട്ട് മണ്ഡലത്തിൽ നിന്നും തുടർച്ചയായി അഞ്ച് തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പാർട്ടിയുടെ മുതിർന്ന നേതാക്കളിലൊരാളായിരുന്നു. ഈ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ധ്രുവ സാഹയോട് പരാജയപ്പെട്ടിരുന്നു.
രാംപുർഹട്ടിലെ ഹട്ടാലപാറ മേഖലയിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. പാർട്ടി ഓഫിസിനുള്ളിൽ ആശിഷ് ബാനർജിയുടെ മൃതദേഹം കണ്ടെത്തിയെന്ന വാർത്ത പരന്നതോടെ വൻ ജനക്കൂട്ടം ഓഫിസിനു മുന്നിൽ തടിച്ചുകൂടിയിട്ടുണ്ട്. വിദ്യാഭ്യാസ, കാർഷിക വകുപ്പുകളാണ് മന്ത്രിയായിരുന്ന കാലയളവിൽ അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്.
