Tuesday, August 18, 2026

ഹോര്‍മുസിന്റെ നിയന്ത്രണം സ്വന്തമാക്കുമെന്ന് ട്രംപ്; കരയാക്രമണം നേരിടാന്‍ ഒരുക്കമെന്ന് ഇറാന്‍

ടെഹ്റാന്‍: ഇറാനുമായുള്ള ധാരണാപത്രത്തിന്റെ സമയപരിധി നീട്ടില്ലെന്ന് സൂചന നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും എന്നാല്‍ അമേരിക്കയുടെ നിബന്ധനകള്‍ അംഗീകരിക്കാന്‍ തയ്യാറാവില്ലെന്നുമാണ് കരുതുന്നതെന്നും ട്രംപ് പറഞ്ഞു. അതിനാല്‍ ഇറാനുമായി ധാരണ നീട്ടാന്‍ പദ്ധതിയില്ലെന്നും ഹോര്‍മുസിന്റെ നിയന്ത്രണം സ്വന്തമാക്കുമെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.

ചര്‍ച്ചയ്ക്ക് തയ്യാറാണെങ്കിലും ഇറാന്‍ ആവശ്യമായ നിബന്ധനകള്‍ അംഗീകരിക്കുന്നില്ലെന്നും ട്രംപ് ആരോപിച്ചു. ഹോര്‍മുസിനെ അമേരിക്കന്‍ പ്രദേശമാക്കുന്നത് ഒരു മികച്ച ആശയമാണെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ ഒമാനെതിരെ ഭീഷണിയുമായി ട്രംപ് രംഗത്തെത്തി. ഇറാനുമായുള്ള അമേരിക്കയുടെ നേരിട്ടുള്ള ചര്‍ച്ചകള്‍ക്കിടയില്‍ ഇടപെട്ടാല്‍ ഒമാനെതിരെ ബോംബാക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.


ഹോര്‍മുസിലെ പുതിയ ജലപാതയെപ്പറ്റിയുള്ള ഇറാന്‍ – ഒമാന്‍ ചര്‍ച്ച അന്തിമഘട്ടത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ട്രംപിന്റെ പ്രതികരണം. ഹോര്‍മുസ് കടലിടുക്കിന്മേല്‍ അമേരിക്ക പൂര്‍ണ്ണ നിയന്ത്രണം സ്ഥാപിച്ചതായും ട്രംപ് അവകാശപ്പെട്ടു. ട്രംപിന്റെ ഇരുപതിന ഗസ സമാധാന പദ്ധതിയെ ഇസ്രയേല്‍ സ്വാഗതം ചെയ്തു. ഇസ്രയേലിന്റെ സുരക്ഷാ താല്‍പര്യങ്ങള്‍ പദ്ധതിയുടെ കേന്ദ്ര ഘടകമാണെന്ന് ബോധ്യപ്പെട്ടതായി ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് വ്യക്തമാക്കി. ട്രംപിന്റെ പ്രതിനിധി ജെറാദ് കഷ്‌നറുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് ഹെര്‍സോഗിന്റെ എക്‌സ് പോസ്റ്റ്.

അതേസമയം അമേരിക്കയുമായി ഒരു ചര്‍ച്ചയുമില്ലെന്നും കരയാക്രമണം നേരിടാന്‍ ഒരുക്കമാണെന്നും ഇറാന്‍ മറുപടി നല്‍കി. ഇതുവരെയുള്ള പ്രതിരോധ നീക്കത്തിന് പകരം ആക്രമണ വഴി സ്വീകരിക്കാന്‍ മടിക്കില്ലെന്ന് ഐആര്‍ജിസിയും വ്യക്തമാക്കി.

ഇറാനും അമേരിക്കയും നിലപാട് കടുപ്പിച്ചതോടെ മധ്യസ്ഥ രാജ്യങ്ങളുടെ സമവായ നീക്കം പ്രതിസന്ധിയിലായി. ഹോര്‍മുസ് തുറക്കാന്‍ ഇരുപക്ഷവുമായി ആശയവിനിമയം തുടരുന്നതായി പാക്കിസ്ഥാന്‍ അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!