വാഷിംഗ്ടൺ: അമേരിക്കയിൽ ഗ്രീൻ കാർഡിന് അപേക്ഷിക്കുന്നവർക്ക് കൂടുതൽ കടുത്ത പരിശോധനകൾ നേരിടേണ്ടി വരുമെന്ന് യു.എസ്. സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (USCIS) അറിയിച്ചു. ‘പബ്ലിക് ചാർജ്’ (Public Charge) നിയമത്തിൻ കീഴിൽ അപേക്ഷകരുടെ സാമ്പത്തിക സ്ഥിതിയും സർക്കാർ ആനുകൂല്യങ്ങളെ ആശ്രയിക്കുന്ന സ്വഭാവവും കൂടുതൽ വിശദമായി പരിശോധിക്കുന്ന പുതിയ മാനദണ്ഡങ്ങൾ സെപ്റ്റംബർ 18 മുതൽ പ്രാബല്യത്തിൽ വരും. ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശ പൗരന്മാർക്ക് ഇത് വലിയ സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തൽ.

നിലവിൽ, തൊഴിൽ അടിസ്ഥാനത്തിൽ ഗ്രീൻ കാർഡിനായി കാത്തിരിക്കുന്ന ധാരാളം ഇന്ത്യൻ പൗരന്മാരുണ്ട്. പുതിയ നിയമപ്രകാരം, അപേക്ഷകർ ഏതെല്ലാം സർക്കാർ സഹായങ്ങൾ സ്വീകരിക്കുന്നു, അവരുടെ വരുമാനം, ആരോഗ്യ ഇൻഷുറൻസ്, തൊഴിൽ ചരിത്രം, സാമ്പത്തിക ശേഷി എന്നിവയെല്ലാം സൂക്ഷ്മമായി പരിശോധിക്കും. മുമ്പ് പരിഗണിച്ചിരുന്നതിനേക്കാൾ വിപുലമായ ആനുകൂല്യങ്ങളാണ് ഇപ്പോൾ ‘പബ്ലിക് ചാർജ്’ വിലയിരുത്തലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് ഗ്രീൻ കാർഡ് ലഭിക്കുന്നതിനുള്ള സമയം വൈകിപ്പിക്കുകയും അപേക്ഷകൾ നിരസിക്കപ്പെടാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും.

ഈ മാറ്റം, യു.എസിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് പ്രത്യേകിച്ചും വെല്ലുവിളി ഉയർത്തുന്നതാണ്. നീണ്ട കാത്തിരിപ്പ് സമയവും സങ്കീർണമായ അപേക്ഷാ പ്രക്രിയയും നേരിടുന്ന ഇവർക്ക്, സാമ്പത്തിക ശേഷി തെളിയിക്കുന്നതിനുള്ള കർശന മാനദണ്ഡങ്ങൾ കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കും. അതിനാൽ, അപേക്ഷകർ മുൻകൂട്ടി തങ്ങളുടെ സാമ്പത്തിക രേഖകൾ വ്യക്തവും ശക്തവുമാക്കി സജ്ജീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

