തിരുവനന്തപുരം: പുതിയ കെപിസിസി അധ്യക്ഷന്റെ പ്രഖ്യാപനം ഉടൻ ഉണ്ടാകില്ല. ഓണത്തിന് ശേഷമായിരിക്കും പ്രഖ്യാപനം. അധ്യക്ഷനെ കണ്ടെത്തുന്നതിനുള്ള ചർച്ചകൾ സജീവമായി തുടരുന്നതിനിടെ മുഖ്യമന്ത്രി വി.ഡി സതീശൻ വീണ്ടും ഡൽഹിയിലെത്തും.പുതിയ അധ്യക്ഷനെ സംബന്ധിച്ച് കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയുമായും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായും ചർച്ച നടത്താൻ വി.ഡി സതീശന് സാധിച്ചിരുന്നില്ല. ഇതിനിടെ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ഇന്ന് സംസ്ഥാനത്തെത്തുകയും മുതിർന്ന നേതാക്കളുമായി ആശയവിനിമയം നടത്തുകയും ചെയ്യും.
പ്രവർത്തക സമിതി യോഗത്തിൽ പങ്കെടുക്കുന്നതിനായി ഡൽഹിയിലെത്തിയ രമേശ് ചെന്നിത്തലയും തലസ്ഥാനത്ത് തുടരുകയാണ്. ഇന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അദ്ദേഹം കണ്ടേക്കുമെന്നാണ് സൂചന. നിലവിൽ ജോസഫ് വാഴയ്ക്കന് രമേശ് ചെന്നിത്തലയുടെ പരോക്ഷ പിന്തുണയുണ്ടെന്നാണ് കോൺഗ്രസ് വൃത്തങ്ങളിലെ വിലയിരുത്തൽ.

അധ്യക്ഷ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വി.ഡി സതീശൻ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി തന്റെ നിലപാട് അറിയിച്ചിരുന്നു. എന്നാൽ ചർച്ചകൾ അനാവശ്യമായി നീണ്ടുപോകരുതെന്ന അഭിപ്രായമാണ് നേതാക്കൾക്കിടയിൽ പൊതുവെയുള്ളത്.കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കഴിവും പ്രാപ്തിയുമുള്ള നിരവധി നേതാക്കൾ തയ്യാറാണെന്ന് കെ. സുധാകരൻ എംപി പ്രതികരിച്ചു. പുതിയ അധ്യക്ഷനെ ഉടൻ പ്രഖ്യാപിക്കണമെന്നാണ് പരിഗണനയിലുള്ള കൊടിക്കുന്നിൽ സുരേഷ് എംപിയുടെ നിലപാട്.
അതേസമയം, ബെന്നി ബഹനാൻ, കെ.സി ജോസഫ്, മാത്യു കുഴൽനാടൻ, അടൂർ പ്രകാശ്, ഷാഫി പറമ്പിൽ, ആന്റോ ആന്റണി, ജോസഫ് വാഴയ്ക്കൻ എന്നിവരുടെ പേരുകളാണ് നിലവിൽ സജീവമായി പരിഗണനയിലുള്ളത്.കോൺഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങളും നേതാക്കളുടെ അഭിപ്രായങ്ങളും പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം. ഓണത്തിന് ശേഷം പ്രഖ്യാപനം നടത്താനുള്ള നീക്കമാണ് നിലവിൽ ഹൈക്കമാൻഡ് പരിഗണിക്കുന്നതെന്നാണ് സൂചന.
