കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ച സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന് സ്വർണക്കമ്മലുകൾ കവർന്ന സംഭവത്തിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. നാരായണി നദിയിലൂടെ ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്നാണ് ആഭരണങ്ങൾ കവർന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് നേപ്പാൾ പൊലീസ് നടപടി സ്വീകരിച്ചത്.
പ്രളയത്തിൽ മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. നാരായണി നദിക്കരയിൽ നാട്ടുകാർ നോക്കിനിൽക്കെയാണ് യുവാക്കൾ മൃതദേഹത്തിൽ നിന്ന് സ്വർണക്കമ്മലുകൾ ഊരിയെടുത്തത്.

നദിയിലൂടെ ഒഴുകിയെത്തിയ മൃതദേഹം വടിയുടെ സഹായത്തോടെയും മുടിയിൽ പിടിച്ചും ഉയർത്തിയാണ് പ്രതികൾ കമ്മലുകൾ കവർന്നതെന്നാണ് പുറത്തുവന്ന ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.ദൃശ്യങ്ങൾ സമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ പൊലീസ് അന്വേഷണം ശക്തമാക്കി. തുടർന്ന് ഭരത്പൂർ സ്വദേശികളായ ഉമേഷ് ചൗധരി, മദൻ ഗുരുങ് എന്നിവരെ പൊഖാറയിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രളയത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട് നിരവധി കുടുംബങ്ങൾ ദുരിതത്തിലായിരിക്കെയാണ് മൃതദേഹത്തോട് പോലും അനാദരവ് കാട്ടിയുള്ള മോഷണം നടന്നത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.
