തിരുവനന്തപുരം: ചേന്തിയില്‍ കോണ്‍ഗ്രസ് ജില്ലാ നേതാവ് സംഘടിപ്പിച്ച ചതയ ദിന പരിപാടിയില്‍ പങ്കെടുക്കാത്തതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞു നിര്‍ത്തിയ സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് ചേന്തി അനില്‍ കസ്റ്റഡിയില്‍. കോണ്‍ഗ്രസ് പ്രവർത്തകർക്കെതിരെ ശ്രീകാര്യം പൊലീസ് ഇന്നലെ കേസെടുത്തിരുന്നു. മുഖ്യമന്ത്രിയെ വഴിയില്‍ തടയല്‍, അസഭ്യം പറച്ചില്, ഔദ്യോഗിക ജോലി തടസ്സപ്പെടുത്തല്‍, അന്യയമായി തടഞ്ഞുവെക്കല്‍, അപമാര്യാദയായിപെരുമാറല്‍, ഗതാഗതം തടസ്സപ്പെടുത്തല്‍ തുടങ്ങി ബന്ധപ്പെട്ട വകുപ്പുകള്‍ ചുമത്തിയാണ് ഡിസിസി അംഗം ചേന്തി അനിലിനെതിരെ പൊലീസ് കേസെടുത്തത്. സ്ഥലത്ത് ഉണ്ടായിരുന്ന ഉദ്യോഗസ്ഥരുടെയുള്പ്പടെ മൊഴി രേഖപ്പെടുത്തിയതിന് ശേഷമാണ് നടപടി. സംഭവത്തില്‍ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞിട്ടില്ലെന്നാണ് അനിലിന്റെ വിശദീകരണം.

അതേസമയം കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ഗുരുതര ആരോപണവുമായി ചേന്തി അനില്‍ രംഗത്തെത്തി. ഇത് പാര്‍ട്ടിയിലെ ഗ്രൂപ്പ് കളിയെന്നായിരുന്നു ചേന്തി അനിലിൻ്റെ ആരോപണം. ജാമ്യത്തിന് വേണ്ടി പോകുകയല്ലേ എന്നും ഇത് പാര്‍ട്ടിക്ക് അകത്തുള്ള ഗ്രൂപ്പ് കളിയാണെന്നുമാണ് ചേന്തി അനില്‍ പറഞ്ഞത്. ശ്രീകാര്യം പൊലീസ് സ്റ്റേഷനില്‍ നിന്നും പുറത്തേക്ക് ഇറക്കിയപ്പോഴായിരുന്നു പ്രതികരണം. സംഭവത്തില്‍ അനിലിനെതിരെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യുന്നതുള്‍പ്പടെയുള്ള നടപടി സ്വീകരിച്ചേക്കും.
ഡിസിസി അധ്യക്ഷന്‍ എന്‍ ശക്തന് നേതാക്കളുമായി ആശയ വിനിമയം നടത്തുകയാണ്. മുഖ്യമന്ത്രി നേരത്തെ പരിപാടിയില്‍ പങ്കെടുക്കുമെന്ന് ഉറപ്പ് നല്കിയതായാണെന്നും അവസാന നിമിഷം പരിപാടിയില്‍ നിന്നും പിന്മാറുകയായിരുന്നുവെന്നും സംഘാടകര്‍ പറഞ്ഞിരുന്നു. എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന വിവരം നേരത്തെ തന്നെ പറഞ്ഞിരുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്. സംഭവത്തില്‍ വി ഡി സതീശനെ അനുകൂലിക്കുന്നവര്‍ ചേന്തി അനിലിനെതിരെ നടപടി സ്വീകരിക്കണമെന്ന് ഡിസിസിയോട് ഇന്ന് ആവശ്യപ്പെട്ടേക്കും. നേരത്തെ പ്രതിപക്ഷ നേതാവായിരിക്കെ വി ഡി സതീശനെ തടഞ്ഞുവെന്നതിന്റെ പേരില്‍ കെപിസിസി സെക്രട്ടറി ലത്തീഫിനെതിരെ പാര്‍ട്ടി നടപടി സ്വീകരിച്ചിരുന്നു.
