ഡൽഹി: ഡൽഹിയിൽ ഹോസ്റ്റൽ കെട്ടിടം തകർന്നുവീണ് ഉണ്ടായ അപകടത്തിൽ മരണം ആറായി. അഞ്ച് പേരെ രക്ഷപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. രക്ഷപ്പെടുത്തിയവരിൽ അഞ്ച് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.
അപകടത്തിൽ എത്രപേർ കുടുങ്ങിയിട്ടുണ്ടെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. കോൺക്രീറ്റ് പാളികൾ നീക്കം ചെയ്ത് രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണ്. ബേസ്‌മെന്റിൽ നടന്നിരുന്ന നിർമാണ പ്രവർത്തനങ്ങളാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഏകദേശം 40 വർഷം പഴക്കമുള്ള കെട്ടിടമാണ് തകർന്നുവീണത്.

അപകടത്തെ തുടർന്ന് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടു. മേഖലയിൽ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ നിർദേശം നൽകി. ഇതിന്റെ ഭാഗമായി കെട്ടിട ഉടമകൾക്ക് നോട്ടീസും കൈമാറി.
