തിരുവനന്തപുരം: ഫുട്ബോൾ താരം ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാനെന്ന പേരിൽ നടന്ന സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് എസ്‌ഐടി വിശദമായ അന്വേഷണത്തിലേക്ക്. ലഭിച്ച അന്വേഷണ റിപ്പോർട്ടുകളുടെ പരിശോധന എസ്‌ഐടി പൂർത്തിയാക്കി. കായിക വകുപ്പിനോട് കരാറുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ ആവശ്യപ്പെടാനും തീരുമാനിച്ചിട്ടുണ്ട്.
ഉദ്യോഗസ്ഥരുടെയും സ്പോൺസറുടെയും മൊഴി ഉടൻ രേഖപ്പെടുത്തും. കഴിഞ്ഞ ദിവസം കായിക വകുപ്പ് സെക്രട്ടറി എൻ. പ്രശാന്തിന്റെ മൊഴി എസ്‌ഐടി രേഖപ്പെടുത്തിയിരുന്നു. കായിക വകുപ്പ് സെക്രട്ടറിയുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് സർക്കാർ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്. ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തി അന്വേഷണസംഘം വിപുലീകരിക്കാനും തീരുമാനമുണ്ട്.
മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് വിവിധ തീരുമാനങ്ങൾ എടുത്ത യോഗങ്ങളുടെ മിനിറ്റ്സ് ഉൾപ്പെടെയുള്ള ചില രേഖകൾ ലഭ്യമല്ലെന്ന് കായിക വകുപ്പ് സെക്രട്ടറിയുടെ രണ്ടാമത്തെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഒരു സ്വകാര്യ പരിപാടിക്കായി സർക്കാർ സംവിധാനങ്ങളും ഉദ്യോഗസ്ഥരും ഇടപെട്ടുവെന്നതടക്കമുള്ള ആരോപണങ്ങളും റിപ്പോർട്ടിലുണ്ട്.

വിദേശത്തേക്ക് പണം കൈമാറുന്നതുമായി ബന്ധപ്പെട്ട നടപടികളിലും സർക്കാർ സംവിധാനങ്ങളുടെ ഇടപെടലുണ്ടായെന്ന ആരോപണവും റിപ്പോർട്ടിൽ ഉന്നയിച്ചിട്ടുണ്ട്. മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാൻ, മുൻ ചീഫ് സെക്രട്ടറി, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് തുടങ്ങിയവരുടെ ഭാഗത്തുണ്ടായ വീഴ്ചകളെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശങ്ങളുണ്ടെന്നാണ് വിവരം.
എന്നാൽ റിപ്പോർട്ടിലെ ആരോപണങ്ങൾ അന്വേഷണത്തിലൂടെ പരിശോധിച്ച് വസ്തുതകൾ കണ്ടെത്തേണ്ടതുണ്ട്. ബന്ധപ്പെട്ട രേഖകളും മൊഴികളും പരിശോധിച്ച് പ്രാഥമിക വിവരങ്ങൾ ശേഖരിച്ച ശേഷമായിരിക്കും കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് വിശദമായ പൊലീസ് അന്വേഷണം ആരംഭിക്കുക.
