ഡൽഹി: ഡൽഹി ജന്തർ മന്തറിൽ നടന്ന സിജെപി പ്രതിഷേധത്തിൽ പങ്കെടുത്ത 14കാരിയായ ദലിത് വിദ്യാർഥിനിക്ക് നേരെയുണ്ടായ ഭീഷണിയിൽ സുപ്രീംകോടതി ആശങ്ക രേഖപ്പെടുത്തി. സംഭവം ഗൗരവകരമാണെന്ന് നിരീക്ഷിച്ച കോടതി, പെൺകുട്ടിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിന്റെ വിശദാംശങ്ങൾ ഹാജരാക്കാൻ നിർദേശിച്ചു. കുട്ടിക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.
ക്രിമിനൽ നടപടികളുമായി മുന്നോട്ടുപോകുന്നവരെ ഭയപ്പെടുത്താൻ ആരെയും അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. പെൺകുട്ടിയെ ആക്രമിച്ചവർ പുറത്തുനിൽക്കുമ്പോൾ കുട്ടിക്കെതിരെ കൗണ്ടർ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി പെൺകുട്ടിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
പെൺകുട്ടിയുടെ വീടിന് നേരെ കല്ലേറ് നടന്നതിന്റെ വീഡിയോ തെളിവുകൾ കോടതിയിൽ ഹാജരാക്കാമെന്നും അഭിഭാഷകൻ അറിയിച്ചു. സംഭവത്തിൽ സ്വീകരിച്ച നടപടികളെക്കുറിച്ച് ഡൽഹി, ഉത്തർപ്രദേശ് സർക്കാരുകളിൽനിന്ന് റിപ്പോർട്ട് നൽകാനും സുപ്രീംകോടതി നിർദേശിച്ചു.
സമൂഹമാധ്യമങ്ങളിലൂടെയും ഭീഷണി
സംഘ്പരിവാർ പ്രചാരകനായ സ്വതന്ത്ര ഭരദ്വാജും കൂട്ടാളികളും സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. പെൺകുട്ടിയുടെ പിതാവിനെ ആക്രമിച്ച് ഗുരുതരമായി പരുക്കേൽപ്പിച്ച കേസിൽ അറസ്റ്റിലായ ഭരദ്വാജിനെതിരെ പിന്നീട് പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിരുന്നു.

ജന്തർ മന്തറിലെ പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർഥിനിയെ തന്റെ നേതൃത്വത്തിൽ ആക്രമിച്ച് ഗുരുതരമായി പരുക്കേൽപ്പിച്ചെന്ന അവകാശവാദം സ്വതന്ത്ര ഭരദ്വാജ് യൂട്യൂബ് വീഡിയോയിലൂടെ നടത്തിയതായും പരാതിക്കാർ പറയുന്നു. സംഭവത്തിൽ പൊലീസ് നിസാര വകുപ്പുകൾ മാത്രമാണ് ചുമത്തിയതെന്നും ഇയാൾ വീഡിയോയിൽ ആരോപിച്ചിരുന്നു.
സംഭവത്തിന് പിന്നാലെ പെൺകുട്ടിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക സൈബർ ആക്രമണവും നടന്നതായി പരാതിയുണ്ട്.
പ്രതിഷേധത്തിന് പിന്നാലെ അറസ്റ്റ്
സംഭവത്തിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് സിജെപി നടത്തിയ പ്രതിഷേധത്തെ തുടർന്ന് പ്രതികൾക്കെതിരെ നടപടി സ്വീകരിക്കാൻ പൊലീസ് നിർബന്ധിതരായെന്നാണ് ആരോപണം. ഇതിന് പിന്നാലെ സ്വതന്ത്ര ഭരദ്വാജിനെ അറസ്റ്റ് ചെയ്തിരുന്നു.
അതിനുപിന്നാലെ പെൺകുട്ടിയുടെ വീടിന് നേരെയും ആക്രമണമുണ്ടായതായി പരാതി ഉയർന്നു. പെൺകുട്ടിയുടെ സുരക്ഷ ഉറപ്പാക്കണമെന്നും പരാതിയിൽ സ്വീകരിച്ച നടപടികൾ വിശദീകരിക്കണമെന്നും സുപ്രീംകോടതി ഡൽഹി, ഉത്തർപ്രദേശ് സർക്കാരുകളോട് ആവശ്യപ്പെട്ടു.
