ആലപ്പുഴ: സി.പി.എം നേതാക്കളുടെ ഭാര്യമാർക്ക് താൻ ജോലി നൽകിയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി മുതിർന്ന നേതാവ് ജി. സുധാകരൻ. എച്ച്. സലാമിന്റെയും പി.പി. ചിത്തരഞ്ജന്റെയും ഭാര്യമാർക്ക് സഹകരണ വകുപ്പിന് കീഴിൽ ജോലി നൽകിയിട്ടുണ്ടെന്നാണ് സുധാകരൻ പറഞ്ഞത്. എന്നാൽ തന്റെ കുടുംബത്തിലെ ആർക്കും ജോലി നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്തരം കാര്യങ്ങളൊന്നും മാധ്യമങ്ങൾ ശ്രദ്ധിക്കില്ലെന്നും സുധാകരൻ വിമർശിച്ചു. അമ്പലപ്പുഴയിൽ നടന്ന പൊതുപരിപാടിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുമായി ബന്ധപ്പെട്ട കേസിലെ സംഭവങ്ങളിൽ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പേരും ഉയർന്നുവന്നിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു. കക്ഷിവ്യത്യാസമില്ലാതെ പണം വാങ്ങിയെന്ന തരത്തിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റിപ്പോർട്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ബന്ധപ്പെട്ടവർ പണം വാങ്ങിയോ എന്നത് തനിക്ക് അറിയില്ലെന്നും സുധാകരൻ വ്യക്തമാക്കി.
രാഷ്ട്രീയക്കാർ സംശുദ്ധമായ പൊതുപ്രവർത്തനം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നല്ല മുഖ്യമന്ത്രിയാകുമെന്നാണ് തന്റെ വിലയിരുത്തലെന്നും എന്നാൽ അദ്ദേഹത്തിനൊപ്പമുള്ള മന്ത്രിമാരുടെ കാര്യത്തിൽ ജാഗ്രത വേണമെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു.
