മൺട്രിയോൾ: കെബെക്കിൽ കാണാതായ 13 വയസ്സുകാരി മെയ്ലിൻ ലൂഗെസിന്റെ (Maëlyne Lugez) മരണവുമായി ബന്ധപ്പെട്ട് പ്രാദേശിക പൊലീസിന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി കൊറോണർ ലൂക്ക് മാലുവിന്റെ (Coroner Luc Malouin) ഔദ്യോഗിക അന്വേഷണ റിപ്പോർട്ട്. പെൺകുട്ടിയെ കണ്ടെത്താനായുള്ള തിരച്ചിൽ ലെവിസ് പൊലീസ് പാതിവഴിയിൽ നിർത്തിവെച്ചതിനെ റിപ്പോർട്ടിൽ ശക്തമായി വിമർശിക്കുന്നു.
2024 നവംബർ 6നാണ് സ്കൂളിൽ നിന്ന് മെയ്ലിനെ കാണാതാകുന്നത്. തുടർന്ന് പൊലീസ് തിരച്ചിൽ ആരംഭിച്ചെങ്കിലും അന്നേ ദിവസം രാത്രി 9:15-ഓടെ അവർ തിരച്ചിൽ താൽക്കാലികമായി അവസാനിപ്പിച്ചു. എന്നാൽ, പൊലീസ് തിരച്ചിൽ നിർത്തുമ്പോഴും കുട്ടി വനമേഖലയിൽ ജീവനോടെ ഉണ്ടായിരുന്നുവെന്നാണ് കൊറോണറുടെ കണ്ടെത്തൽ.

പിറ്റേന്ന് ഉച്ചയ്ക്കാണ് സ്കൂളിന് ഒരു കിലോമീറ്റർ മാത്രം അകലെയുള്ള അരുവിയിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്.തിരച്ചിലിനായി പ്രവിശ്യാ പൊലീസും സന്നദ്ധ സംഘടനകളും ഡോഗ് സ്ക്വാഡ് ഉൾപ്പെടെയുള്ള സഹായങ്ങൾ വാഗ്ദാനം ചെയ്തിട്ടും ലെവിസ് പൊലീസ് അത് നിരസിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
കുട്ടി ആത്മഹത്യ ചെയ്തതല്ലെന്നും, വനത്തിനുള്ളിൽ തനിയെ ഇരിക്കാൻ ഇടംതേടി പോയപ്പോൾ അരുവിയിൽ വീണ് അബദ്ധത്തിൽ മുങ്ങിമരിച്ചതാണെന്നുമാണ് കൊറോണർ സ്ഥിരീകരിച്ചത്. 15 വയസ്സിന് താഴെയുള്ള കുട്ടികളെ കാണാതാകുമ്പോൾ പുലർത്തേണ്ട ജാഗ്രത പൊലീസ് കാണിച്ചില്ലെന്നും, ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാൻ പൊലീസിന് അടിയന്തരമായി ഗ്രൗണ്ട് സെർച്ച് പരിശീലനം നൽകണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു.
