ടെഹ്റാൻ: ഇറാനിൽ അടിയന്തര ലാൻഡിങ്ങിനിടെ യാത്രാവിമാനത്തിന്റെ ക്യാബിൻ സീലിങ്ങിന്റെ ഭാഗങ്ങൾ തകർന്നുവീണു. സെപെഹ്റാൻ എയർലൈൻസിന്റെ ബോയിങ് 737 വിമാനത്തിലാണ് സംഭവം.
മഷ്ഹദിൽ നിന്ന് കെർമാൻഷായിലേക്ക് പുറപ്പെട്ട വിമാനത്തിന്റെ ലാൻഡിങ് ഗിയറിലെ ടയർ ടേക്ക് ഓഫിന് പിന്നാലെ നഷ്ടപ്പെടുകയായിരുന്നു. ഇതോടെ പൈലറ്റുമാർ അടിയന്തര സാഹചര്യം പ്രഖ്യാപിക്കുകയും വിമാനം മഷ്ഹദ് വിമാനത്താവളത്തിലേക്ക് തിരിച്ചുകൊണ്ടുവരികയും ചെയ്തു.
വിമാനം ലാൻഡ് ചെയ്യുന്നതിനിടെയാണ് ക്യാബിൻ സീലിങ്ങിന്റെ ചില ഭാഗങ്ങൾ അടർന്നുവീണത്. സംഭവത്തിൽ യാത്രക്കാർക്ക് പരുക്കേറ്റതായി റിപ്പോർട്ടില്ല. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും സുരക്ഷിതരാണെന്നും യാത്രക്കാരെ മറ്റൊരു വിമാനത്തിൽ കെർമാൻഷായിലേക്ക് അയച്ചതായും സെപെഹ്റാൻ എയർലൈൻസ് വക്താവ് ഹസൻ ജാഫരി അറിയിച്ചു.

ടേക്ക് ഓഫിനിടെ ടയർ പൊട്ടിത്തെറിച്ചതാകാം സംഭവത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഇക്കാര്യം അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
സംഭവത്തെ തുടർന്ന് സുരക്ഷാ പരിശോധനകൾക്കായി മഷ്ഹദ് വിമാനത്താവളത്തിലെ റൺവേ താൽക്കാലികമായി അടച്ചു. പരിശോധനകൾ പൂർത്തിയാക്കിയതിന് പിന്നാലെ റൺവേ വീണ്ടും പ്രവർത്തനസജ്ജമാക്കി.
സെപെഹ്റാൻ എയർലൈൻസിന്റെ വിമാനത്തിൽ സമാനമായ സംഭവം അടുത്തിടെ റിപ്പോർട്ട് ചെയ്യുന്നത് ഇത് രണ്ടാം തവണയാണ്. ഓഗസ്റ്റ് 25ന് ടെഹ്റാനിൽ നിന്ന് മഷ്ഹദിലേക്ക് എത്തിയ കമ്പനിയുടെ ബോയിങ് 737-500 വിമാനം ലാൻഡിങ്ങിനിടെ റൺവേയിൽനിന്ന് തെന്നിമാറിയിരുന്നു. മുൻവശത്തെ ലാൻഡിങ് ഗിയർ തകർന്നെങ്കിലും വിമാനത്തിലുണ്ടായിരുന്ന 127 യാത്രക്കാരും സുരക്ഷിതരായിരുന്നു.അന്നത്തെ സംഭവത്തിൽ ഇറാൻ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ അന്വേഷണം തുടരുകയാണ്.
