തിരുവനന്തപുരം: മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (PMLA) കേസെടുക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നീക്കം. ആന്റോ അഗസ്റ്റിനും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്കുമെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് ഇ ഡിയുടെ നടപടി.
കളമശേരിയിലെ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ ആസ്ഥാനത്ത് 21 മണിക്കൂറോളം നീണ്ട എസ്ഐടി പരിശോധനയിൽ വിവിധ രേഖകളും മെമ്മറി കാർഡും കസ്റ്റഡിയിലെടുത്തു. പരിശോധനയിൽ ആവശ്യമായ തെളിവുകൾ ലഭിച്ചതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു.
എസ്ഐടി പരിശോധനയിൽ കൂടുതൽ വിദേശ കറൻസി കണ്ടെത്തിയതായും സൂചനയുണ്ട്. ഇക്കാര്യത്തിൽ അന്വേഷണ സംഘം വിശദീകരണം നൽകുമെന്ന് തൃക്കാക്കര എസിപി ബിജോയ് ചന്ദ്രൻ അറിയിച്ചു.

ആന്റോ അഗസ്റ്റിന്റെ വാഴക്കാലയിലെ ഫ്ലാറ്റ്, വയനാട്ടിലെ തറവാട് വീട്, കൊച്ചിയിലെ ഗോട്ട് ആഡ് കമ്പനി എന്നിവിടങ്ങളിലും പരിശോധന നടന്നു. കേസിലെ ഒന്നാം പ്രതിയായ ആന്റോ അഗസ്റ്റിനെ ഉടൻ വിശദമായി ചോദ്യം ചെയ്യുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിവരം. വഞ്ചന, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കളമശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം കൈമാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും അന്വേഷണം പുരോഗമിക്കുകയാണ്.
അതേസമയം, വയനാട്ടിലെ വീട്ടിൽനിന്ന് വിദേശമദ്യം പിടികൂടിയ കേസിലും ആന്റോ അഗസ്റ്റിനെതിരെ നടപടിയുണ്ട്. 43.85 ലിറ്റർ വിദേശമദ്യവും വിദേശനിർമിത വൈനും ആൽക്കഹോൾ അടങ്ങിയ 12 ലിറ്ററോളം പാനീയവുമാണ് പിടിച്ചെടുത്തതെന്നാണ് വിവരം. ഈ കേസിൽ ആന്റോ അഗസ്റ്റിൻ മാത്രമാണ് പ്രതി.
