ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തം ബോധപൂർവം ഉണ്ടാക്കിയതെന്നും വിഷയത്തിൽ ഹൈകോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിയമസഭയിൽ. തീപിടുത്തം ഗൗരവ സ്വഭാവമുള്ളതെന്ന് സമ്മതിച്ച മന്ത്രി എം ബി രാജേഷ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് നിയമസഭയിൽ വ്യക്തമാക്കി.
സബ്മിഷനായിട്ടാണ് പ്രതിപക്ഷം വിഷയം നിയമസഭയിൽ ഉന്നയിച്ചത്. ബ്രഹ്മപുരത്തെ രണ്ട് കരാറുകാരും കരാർ അനുസരിച്ചുള്ള കാര്യങ്ങൾ ചെയ്യുന്നില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. കരാർ നീട്ടി നൽകണമെങ്കിൽ പരിശോധന നടത്തണമെന്നും അത് ഒഴിവാക്കാനുള്ള അട്ടിമറി നീക്കം തീപിടുത്തത്തിന് പിന്നിൽ ഉണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. കോടികളുടെ അഴിമതി ആരോപണവും പ്രതിപക്ഷം ഉന്നയിച്ചു.
അതേസമയം, രണ്ടു ദിവസം കൊണ്ട് തീ പൂർണമായും കെടുത്താൻ ആകുമെന്ന് തദ്ദേശവകുപ്പ് മന്ത്രി എം ബി രാജേഷ് നിയമസഭയിൽ പറഞ്ഞു. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണ്. ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.അതിനിടെ, തീയും പുകയും നിയന്ത്രിക്കുന്നതിൽ
കൊച്ചി കോർപ്പറേഷൻ പരാജയപ്പെട്ടുവെന്ന് ആരോപിച്ചു കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു.
കൊച്ചി കോർപ്പറേഷനിലേക്ക് നടന്ന പ്രതിഷേധ മാർച്ചിന് ബെന്നി ബഹനാൻ എംപി നേതൃത്വം നൽകി.
ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ്, മുൻ മേയർ ടോണി ചെമ്മണി തുടങ്ങിയവർ പങ്കെടുത്തു.
