കമ്പ്യൂട്ടർ നെറ്റ്വർക്കിൽ സൈബർ ആക്രമണം ഉണ്ടായതിനാൽ രോഗികൾക്ക് ഷെഡ്യൂൾ ചെയ്തതും അടിയന്തിരമല്ലാത്തതുമായ പരിചരണത്തിന് കാലതാമസം നേരിടേണ്ടിവരുമെന്ന് ഒൻ്റാരിയോയിലെ കോൺവാൾ കമ്മ്യൂണിറ്റി ഹോസ്പിറ്റൽ മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്ച തങ്ങളുടെ കമ്പ്യൂട്ടർ നെറ്റ്വർക്കിൽ പ്രശ്നം കണ്ടെത്തിയെന്നും ഇത് സൈബർ അറ്റക്കാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയെന്നും കോൺവാൾ കമ്മ്യൂണിറ്റി ഹോസ്പിറ്റൽ പ്രസ്താവനയിൽ പറഞ്ഞു.
സൈബർ ആക്രമണത്തെ കുറിച്ച് മറ്റ് വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.
എന്നാൽ, ക്ലിനിക്കൽ ഇലക്ട്രോണിക് ഹെൽത്ത് റെക്കോർഡ് സിസ്റ്റത്തെ സൈബർ ആക്രമണം ബാധിച്ചിട്ടില്ലെന്ന് ആശുപത്രി അറിയിച്ചു. പക്ഷേ, രോഗികൾക്ക് പരിചരണത്തിൽ കാലതാമസം നേരിടുമെന്നും അധികൃതർ വ്യക്തമാക്കി.
സൈബർ ആക്രമണത്തെ തുടർന്ന് രോഗികൾക്കും കുടുംബങ്ങൾക്കും ഉണ്ടാകുന്ന അസൗകര്യത്തിൽ ഖേദിക്കുന്നതായി കോൺവാൾ കമ്മ്യൂണിറ്റി ഹോസ്പിറ്റൽ അറിയിച്ചു.
2021 ഒക്ടോബറിൽ, കെംപ്റ്റ്വില്ലെ ജില്ലാ ആശുപത്രിയിലും സൈബർ ആക്രമണം റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് ആശുപത്രിയുടെ ഐടി സംവിധാനങ്ങൾ ഓഫ്ലൈനാക്കുകയും അത്യാഹിത വിഭാഗം താൽക്കാലികമായി അടയ്ക്കുന്നതിനും കാരണമായിരുന്നു.
