കേരളത്തിലെ ബാറുടമകളുടെ നികുതിക്കുടിശ്ശിക 200 കോടി രൂപ കവിഞ്ഞു. സംസ്ഥാന സർക്കാർ കടുത്ത് സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോഴാണ് ഇത്രയും വലിയ കുടിശ്ശിക പിരിഞ്ഞുകിട്ടാനുള്ളത്. വിറ്റുവരവ് നികുതിയിനത്തിൽ കാലങ്ങളായി സർക്കാരിന് അടയ്ക്കാനുള്ള തുകയാണിത്. കുടിശ്ശിക അടയ്ക്കാത്ത ബാറുകൾക്ക് മദ്യം കൊടുക്കേണ്ടെന്ന തീരുമാനം സർക്കാർ എടുത്തെങ്കിലും നാലുദിവസത്തിനുള്ളിൽ തീരുമാനം പിൻവലിച്ചു.
തീരുമാനം പിവലിച്ചതിന് പിന്നിൽ ദുരൂഹതയുള്ളതായി ആരോപണമുയരുന്നുണ്ട്. മദ്യം നൽകേണ്ടെന്ന തീരുമാനം പിൻവലിക്കാൻ ധനമന്ത്രിയുടെ ഓഫീസ് ഇടപെട്ടതായി ബാറുടമകളിൽ ഒരുവിഭാഗം ആരോപണമുന്നയിക്കുന്നുണ്ട്. സർക്കാർനടപടിയെതുടർന്ന് ചില ബാറുടമകൾ കുടിശ്ശിക അടയ്ക്കാൻ തയ്യാറായിരുന്നു. എന്നാൽ, വൻ തുക കുടിശ്ശികയുള്ളവരൊന്നും തുകയടയ്ക്കാൻ തയ്യാറായില്ല. തുക അടയ്ക്കേണ്ടെന്നും സർക്കാർതലത്തിൽ അനുകൂലതീരുമാനമുണ്ടാകുമെന്നുമായിരുന്നു ബാർ സംഘടനാ നേതൃത്വത്തിലെ ചിലർ വ്യക്തമാക്കിയിരുന്നത്. ഇതിനായി സംഘടനാതലത്തിൽ പണപ്പിരിവും നടത്തിയെന്നാണ് ബാറുടമകളിലെ ഒരുവിഭാഗം പറയുന്നത്.
2016-മുതലാണ് ബാറുകളുടെ നികുതിക്കുടിശ്ശിക കുത്തനെ ഉയർന്നത്. 53.13 കോടി രീപയാണ് കൊല്ലം ജില്ലയിലെ ബാറുകൾ മാത്രം അടയ്ക്കാനുള്ളത്. കൊല്ലം ജില്ലതന്നെയാണ് കുടിശ്ശികയുടെ കാര്യത്തിൻ മുന്നിൽ. രണ്ടാംസ്ഥാനത്ത് എറണാകുളം ജില്ലയാണ്. 18.71 കോടി രൂപയാണ് എറണാകുളം ജില്ലയിൽ നിന്ന് പിരിഞ്ഞുകിട്ടാനുള്ളത്. ധനകാര്യ മന്ത്രിയുടെ ജില്ലയിൽ നിന്നാണ് ഏറ്റവും കൂടുതൽ നികുതി കുടിശ്ശിക പിരിയാനുള്ളത് എന്നതും ശ്രദ്ധേയമാണ്.

ബാറുകളുടെ പ്രവർത്തനം നിർത്തിവെക്കുന്നത് വ്യാജമദ്യവിൽപ്പനയ്ക്ക് ഇടയാക്കുമെന്ന വാദമാണ് സർക്കാർ പറയുന്നത്. മറ്റെല്ലാമേഖലയിലും നികുതിക്കുടിശ്ശിക വരുത്തിയവർക്കെതിരെ കർശനനിലപാട് സ്വീകരിക്കുന്ന സർക്കാരിന് ബാറുടമകളുടെ കാര്യത്തിൽ മൃദുസമീപനമാണ്. സാധാരണക്കാരനുമേൽ നികുതി ഭാരം അടിച്ചേൽപ്പിക്കുകയും വൻമുതലാളിമർക്ക് നേരെ കണ്ണടക്കുകയും ചെയ്യുന്ന സർക്കാർ നിലപാടിനെതിരെ രോഷം ഉയരുന്നുണ്ട്.
