ഓക്ലാൻഡ്: റഷ്യൻ സർക്കാർ ചാനലുകൾക്ക് ആഗോളതലത്തിൽ നിയന്ത്രണം ഏർപ്പെടുത്തി യൂട്യൂബ്. യുക്രെയ്ൻ അധിനിവേശത്തെ കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് കമ്മ്യൂണിറ്റി മാർഗനിർദേശങ്ങൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. നിയന്ത്രണം ഉടനടി പ്രാബല്യത്തിൽ വരുമെന്ന് യുട്യൂബ് അറിയിച്ചു.
റഷ്യൻ സ്റ്റേറ്റ് ഫണ്ടഡ് മീഡിയ ചാനലുകളായ ആർടി, സ്പുട്നിക് എന്നിവയുൾപ്പെടെയുള്ള ചാനലുകൾക്കാണ് നിയന്ത്രണം ബാധകമാകുന്നത്. ആർടിയുടെ പ്രധാന യൂട്യൂബ് ചാനലിന് 4.5 ദശലക്ഷത്തിലേറെയും സ്പുട്നിക്കിന് ഏകദേശം 3.20 ലക്ഷത്തോളവും സബ്സ്ക്രൈബേഴ്സുണ്ട്. നിയന്ത്രണ നടപടികൾ വേഗത്തിലാക്കാനുള്ള പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്നും യൂട്യൂബ് അറിയിച്ചു.
നേരത്തെ റഷ്യൻ സർക്കാരിന്റെ യുട്യൂബ് ചാനലുകളിൽ നിന്നുള്ള പരസ്യ ധനസമ്പാദനവും യുട്യൂബ് താത്കാലികമായി നിർത്തിയിരുന്നു. യൂറോപ്പിലെ ഉപയോക്താക്കൾക്ക് മാത്രം കഴിഞ്ഞ ആഴ്ച യൂട്യൂബ് റഷ്യൻ ചാനലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.