തിരുവനന്തപുരം : സംസ്ഥാനത്ത് കടുത്ത വേനൽ ചൂട് ഇന്നും തുടരും. ആറ് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് ജാഗ്രത നിർദേശം നൽകി. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് മുന്നറിയിപ്പ്. ഇവിടങ്ങളിൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കും.
കഴിഞ്ഞ ദിവസം കൊല്ലം, തൃശൂർ ജില്ലകളിൽ 38 മുതൽ 39 ഡിഗ്രി സെൽസ്യസ് വരെ താപനില ഉയർന്നിരുന്നു. പാലക്കാട് കണ്ണൂർ കോട്ടയം ആലപ്പുഴ ജില്ലകളിലും 36 ന് മുകളിലാണ് താപനില. പല സ്ഥലങ്ങളിലും 40-41 ഡിഗ്രി സെൽസ്യസ് ചൂട് അനുഭവപ്പെടുന്നുണ്ട്.
സൂര്യാഘാത സാധ്യത കണക്കിലെടുത്ത് ഉച്ചയ്ക്ക് 12 മണി മുതൽ മൂന്ന് മണി വരെ പുറം ജോലികൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരും പുറത്ത് ജോലി ചെയ്യുന്നവരും നിർജലീകരണം തടയാൻ മുൻകരുതൽ സ്വീകരിക്കണം.
ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ക്കു മുകളില്‍ രൂപപ്പെട്ട ഉഷ്ണതരംഗത്തിന്റെ സ്വാധീനത്തിലാണ് ചൂട് കൂടുന്നത് എന്നാണ് വിവരം. വേനൽ മഴ ലഭിക്കാത്തതും കാരണമായിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. എന്നാൽ ഇത് കേരളത്തിന് മഴ നൽകുമോ എന്നറിയില്ല. മാർച്ച് അവസത്തോടെ വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.